സ്വർണം ഇപ്പോൾ ആഭരണമല്ല: രാജ്യത്ത് ട്രെന്‍റ് മാറുന്നു

ഇന്ത്യക്കാർക്ക് സ്വർണം വെറുമൊരു ആഭരണം മാത്രമല്ല. വിവാഹ സമ്മാനമോ, കുടുംബ സ്വത്തോ, പലപ്പോഴും സാമ്പത്തിക സുരക്ഷാ കവചമോ ഒക്കെയാണ്. എന്നാൽ ഇതിനൊന്നുമല്ല സ്വർണം ഇന്ന് കൂടുതൽ ഉപയോഗിക്കുന്നത് വായ്പക്കാണ്.

സ്വർണപ്പണയ വായ്പകളോടുള്ള താല്പര്യം എത്രത്തോളം ശക്തമായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ ആർ.ബി.ഐ  ഡാറ്റ വ്യക്തമാക്കന്നു. ജൂൺ 2026ൽ എൻ.ബി.എഫ്.സികൾ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നൽകിയ സ്വർണപ്പണയ വായ്പകളിൽ വാർഷികാടിസ്ഥാനത്തിൽ 70% വർധനവുണ്ടായെന്നാണ് കണക്ക്. മൊത്തത്തിലുള്ള റീട്ടെയിൽ വായ്പകളിലെ 20.3% വളർച്ചയെ ഇത് ബഹുദൂരം പിന്നിലാക്കി. സ്വർണപ്പണയ വായ്പകൾ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ആർ.ബി.ഐ കർശനമാക്കിയിട്ടും ഈ കുതിച്ചുചാട്ടം ഉണ്ടായി.

സ്വർണ വായ്പകളോടുള്ള താൽപ്പര്യം കൂടാൻ കാരണം

സ്വർണം ഇപ്പോൾ വെറുമൊരു അടിയന്തര ഫണ്ടല്ല. അതായത് അപ്രതീക്ഷിതമായ മെഡിക്കൽ ബില്ലുകൾ, സാമ്പത്തിക ഞെരുക്കം അല്ലെങ്കിൽ പെട്ടെന്നുള്ള പണത്തിന്‍റെ ആവശ്യം.ആസൂത്രിത ചെലവുകൾക്കുള്ള ആസ്തി കൂടിയാണ് ഇന്ന് സ്വർണം.

വർക്കിങ് കാപിറ്റൽ കൈകാര്യം ചെയ്യാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റ് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും വായ്പയെടുക്കുന്നവർ കൂടുതലായി ഈ വായ്പകൾ ഉപയോഗിക്കുന്നു. ഇത് സ്വർണത്തെ അസാധാരണമായ ഒരു സാമ്പത്തിക ആസ്തിയാക്കി മാറ്റുന്നു.ഇത് വർഷങ്ങളോളം ലോക്കറിൽ സുരക്ഷിതമായി ഇരിക്കും. എന്നാൽ പണം ആവശ്യമുള്ളപ്പോൾ, ആഭരണങ്ങൾ വിൽക്കാതെ തന്നെ അത് വേഗത്തിൽ വായ്പയാക്കി മാറ്റാൻ സാധിക്കും.

പേഴ്സണൽ ലോണിന് പകരം സ്വർണ വായ്പ

പല വായ്പക്കാർക്കും, പ്രത്യേകിച്ച് സ്വയം തൊഴിൽ ചെയ്യുന്നവർക്കും ക്രെഡിറ്റ് ഹിസ്റ്ററി കുറവുള്ളവർക്കും സ്വർണ വായ്പ ഒരു എളുപ്പ മാർഗമാണ്. തങ്ങൾക്ക് സ്വന്തമായുള്ള ഒരു ആസ്തിയുടെ പിൻബലത്തിലാണ് ഈ വായ്പ ലഭിക്കുന്നത്. സുരക്ഷിതമല്ലാത്ത ഒരു പേഴ്‌സണൽ ലോണിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ സ്വർണം ഈടായി നൽകുന്നു. ഇത് ചില വായ്പക്കാർക്ക് ക്രെഡിറ്റ് നേടുന്നത് എളുപ്പമാക്കുന്നു.

സ്വർണ വായ്പകളിലൂടെ ലോൺ ലഭിക്കുന്ന പ്രക്രിയ കൂടുതൽ വേഗത്തിലായി. ഡിജിറ്റൽ ഓൺബോർഡിങ്, വേഗത്തിൽ വായ്പക്ക് അംഗീകാരം ലഭിക്കുന്നത്, താരതമ്യേന കുറഞ്ഞ ഡോക്യുമെന്റേഷൻ എന്നിവ സ്വർണ വായ്പകളെ കൂടുതൽ ആകർഷമാക്കു. സ്വർണവില കുത്തനെ ഉയർന്നതോടെ അതേ സ്വർണം പണയം വെച്ച് ഒരു വായ്പക്കാരന് ലഭിക്കാവുന്ന തുകയും വർധിക്കുന്നു. 

സ്വർണ വായ്പകളിലെ വളർച്ച സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണമോ?

സ്വർണപ്പണയ വായ്പകളിലെ ദ്രുതഗതിയിലുള്ള വളർച്ച സ്വാഭാവികമായും ഒരു ചോദ്യം ഉയർത്തുന്നു: സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് കൊണ്ടാണോ ഇന്ത്യക്കാർ ആഭരണങ്ങൾ പണയം വെക്കുന്നത്?  ഈ വളർച്ച കേവലം സാമ്പത്തിക ബുദ്ധിമുട്ടുകളെ മാത്രമല്ല, ഔദ്യോഗിക സ്വർണ വായ്പകൾക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത, ഡിജിറ്റൈസേഷൻ, എളുപ്പത്തിലുള്ള ലഭ്യത എന്നിവയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ വില‍യിരുത്തുന്നത്

സംഘടിത സ്വർണ വായ്പാ വിപണിയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 15 ട്രില്യൺ രൂപയിലെത്തിയതായി ഇക്ര (ICRA - ഇൻവെസ്റ്റ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിങ് ഏജൻസി) കണക്കാക്കുന്നു.   

സ്വർണവില കുറഞ്ഞാലും ഈ കുതിപ്പ് തുടരുമോ?

അതൊരു വലിയ ചോദ്യമാണ്. സ്വർണവില സ്ഥിരത പ്രാപിക്കുകയോ കുറയുകയോ ചെയ്താൽ, ഈടായി നൽകാവുന്ന മൂല്യത്തിൽ നിലവിലുള്ളത് പോലുള്ള വർധനവുണ്ടാകില്ല. എന്നാൽ വിപണിയുടെ ഭാവി സ്വർണവിലയെ മാത്രം ആശ്രയിച്ചിരിക്കുമെന്ന് പറയാനാകില്ലെന്ന് ബാങ്കിങ് വിദഗ്ദർ പറയുന്നു.

ഗ്രാമീണ, അർധ നഗര ഇന്ത്യയിലെ വർധിച്ച സ്വാധീനം, ഫിനാൻഷ്യൽ ഇൻക്ലൂഷൻ 'ഫിജിറ്റൽ' (phygital) ലെൻഡിങ് മോഡലുകളുടെ വ്യാപകമായ ഉപയോഗം എന്നിവ അടുത്ത 12-18 മാസങ്ങളിൽ ഈ വളർച്ചയെ പിന്തുണക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - us of gold changing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.