തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശ്ശികക്കാർക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. ആഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന പദ്ധതി സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്.
മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് സഹകരണ വകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾക്ക് ഇളവുകൾ നൽകി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിഷ്ക്രിയ ആസ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ‘ആശ്വാസ് 2026’ എന്ന പേരിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, മൺസൂണിലുണ്ടായ തീവ്രമായ മഴക്കെടുതി, ആഗസ്റ്റിലെ തുടർച്ചയായ ഓണാവധി തുടങ്ങിയ കാരണങ്ങളാൽ സഹകാരികൾക്ക് പദ്ധതിയുടെ ആനുകൂല്യം പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും സമയം നീട്ടിനൽകണമെന്നുമുള്ള വ്യാപകമായ ആവശ്യം ഉയർന്നതോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ച് മന്ത്രി എം. ലിജുവിന്‍റെ നിർദേശ പ്രകാരം സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചത്. പദ്ധതിയുടെ പ്രയോജനം പരമാവധി സഹകാരികൾക്കും ലഭിക്കുന്നതിനാവശ്യമായ പ്രചാരണം നൽകുന്നുണ്ടെന്ന് അതാത് അസിസ്റ്റന്‍റ് രജിസ്ട്രാർ/ ജോയിന്‍റ് രജിസ്ട്രാർമാർ (ജനറൽ) ഉറപ്പുവരുത്താനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.