ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന് എന്ത് സംഭവിക്കുമെന്നറിയമോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവെയർനസ് (ഡി.ഇ.എ) ഫണ്ടിലേക്ക് മാറ്റും. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് നിക്ഷേപമാണ് ഇത്തവണ ഡി.ഇ.എ ഫണ്ടിലേക്ക് ഇത്തരത്തിൽ മാറ്റിയത്. രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ എത്ര വലിയ തുകയാണ് കെട്ടിക്കിടക്കുന്നതെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
പാർലമെന്‍റിൽ ധനമന്ത്രാലയം പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ഇത്തരത്തിൽ ഫണ്ടിലേക്ക് മാറ്റിയ അവകാശികളില്ലാത്ത തുക 2025 ജൂൺ 30ലെ 90,545 കോടി രൂപയിൽ നിന്ന് 2026 ജനുവരി 31 ആയപ്പോഴേക്കും 98,073 കോടി രൂപയായി ഉയർന്നു.
വർഷങ്ങളായി ബാങ്ക് അക്കൗണ്ടുകളിലെ പണം അവകാശികളില്ലാതെ കിടക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പഴയതോ അപൂർണമോ ആയ ഉപഭോക്തൃ വിവരങ്ങൾ (ഉദാഹരണത്തിന് കാലഹരണപ്പെട്ട വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി) ചില അക്കൗണ്ടുകളിലുണ്ടെന്ന് ആർ.ബി.ഐ വ്യക്തമാക്കുന്നു. അക്കൗണ്ട് ഉടമയുടെ മരണമാണ് മറ്റൊരു പ്രധാന കാരണം. ഇത്തരം സന്ദർഭങ്ങളിൽ, അങ്ങനെയൊരു അക്കൗണ്ട് നിലവിലുണ്ടെന്ന കാര്യം നോമിനികൾക്കോ നിയമപരമായ അവകാശികൾക്കോ അറിയണമെന്നില്ല.
അക്കൗണ്ടിനെക്കുറിച്ച് ധാരണയുണ്ടെങ്കിൽ തന്നെ തുക അവകാശപ്പെടാൻ ആവശ്യമായ രേഖകൾ കുടുംബങ്ങളുടെ കൈവശം ഉണ്ടാകണമെന്നില്ല. തൽഫലമായി, പണം അവകാശികളില്ലാതെ തുടർന്നും കിടക്കുന്നു.
മറന്നുപോയ അക്കൗണ്ടുകളും ഉപഭോക്തൃ വിവരങ്ങൾ കൃത്യമായി പുതുക്കാത്തതുമാണ് നിക്ഷേപങ്ങൾക്ക് അവകാശികളില്ലാതെ പോകാൻ ഇടയാക്കുന്ന മറ്റ് ചില കാരണങ്ങൾ.
നിശ്ചിത സമയപരിധിവരെ അക്കൗണ്ടുകളിലെ നിക്ഷേപം അവകാശികളില്ലാതെ കിടക്കുകയാണെങ്കിൽ, ബാങ്കുകൾ അവ ആർ.ബി.ഐയുടെ 'ഡി.ഇ.എ' ഫണ്ടിലേക്ക് മാറ്റും. ഇതിനർഥം അക്കൗണ്ട് ഉടമയ്ക്കോ നിയമപരമായ അവകാശികൾക്കോ പണം നഷ്ടപ്പെട്ടു എന്നല്ല. ആവശ്യമായ നടപടിക്രമങ്ങൾക്കും രേഖകൾക്കും വിധേയമായി അർഹരായ അവകാശികൾക്ക് പണം വീണ്ടെടുക്കാൻ സഹായിക്കേണ്ട ഉത്തരവാദിത്തം ബാങ്കിനുണ്ട്. പക്ഷേ ഇങ്ങനൊരു സൗകര്യം ഉണ്ടായിട്ടും ഇത്തരത്തിൽ ഡി.ഇ.എ അക്കൗണ്ടിലേക്ക് മാറ്റുന്ന പണത്തിന്‍റെ തോത് വർധിക്കുന്നു എന്നതിനർഥം ഈ സൗകര്യം അധികമാരും വിനിയോഗിക്കുന്നില്ല എന്നാണ്.
അവകാശികളില്ലാത്ത അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും പണം വീണ്ടെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനുമായി 2025ൽ ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. പ്രവർത്തനരഹിതമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾ, നോമിനികൾ, നിയമപരമായ അവകാശികൾ എന്നിവരെ കണ്ടെത്താൻ പ്രത്യേക ഡ്രൈവുകൾ നടത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങൾ എല്ലാ മാസവും പുതുക്കിക്കൊണ്ട് വെബ്‌സൈറ്റുകളിൽ ക്രമമായി പ്രദർശിപ്പിക്കാനും ബാങ്കുകൾക്ക് നിർദേശമുണ്ട്.
കൂടാതെ, പൊതുജന ബോധവൽക്കരണവും സാമ്പത്തിക സാക്ഷരതാ പ്രചാരണങ്ങളും നടത്താനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ എങ്ങനെ വീണ്ടും സജീവമാക്കാമെന്നും അതിൽ കിടക്കുന്ന പണം എങ്ങനെ കൈപ്പറ്റാമെന്നും ആളുകളെ അറിയിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.