റിപ്പോ നിരക്കിളവ്: ഭവന വായ്പയിലും നേട്ടം പ്രതീക്ഷിക്കാം

റിസര്‍വ് ബാങ്കിന്‍െറ പുതിയ നിരക്ക് നിര്‍ണയത്തോടെ റിപ്പോ നിരക്ക് ആറു വര്‍ഷത്തെ താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിന്‍െറ ഗുണഫലം ഭവന വായ്പകളിലുള്‍പ്പെടെ വൈകാതെ പ്രതിഫലിക്കുമെന്നാണ് സൂചന. 6.5 ശതമാനത്തില്‍നിന്ന് 6.25 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് കുറച്ചതോടെ വായ്പാ വിപണി കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ബാങ്കിങ് മേഖലയുടെ വിലയിരുത്തല്‍. ബേസ് നിരക്കുകള്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതിന്‍െറ ഗുണ ഫലം കാണാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍, എം.സി.എല്‍.ആര്‍ അടിസ്ഥാനമാക്കിയ വായ്പകളില്‍ അടുത്ത പുനക്രമീകരണ സമയം വരെ കാത്തിരിക്കേണ്ടി വരും. 
എന്നാല്‍, റിസര്‍വ് ബാങ്ക് പ്രഖ്യപാനത്തിനോട് വാണിജ്യ ബാങ്കുകള്‍ എങ്ങനെ, എത്ര വേഗത്തില്‍ പ്രതികരിക്കുന്നു എന്നത് കാത്തിരുന്നു കാണണം എന്നതാണ് അനുഭവ പാഠം. 2015 ജനുവരിക്കുശേഷം 1.50 ശതമാനമാണ് റിസര്‍വ് ബാങ്ക് റെപ്പോ നിരക്ക് കുറച്ചത്. എന്നാല്‍, 0.5 ശതമാനത്തോളം മാത്രമാണ് ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചത്. 
2016 ഏപ്രില്‍ ഒന്നിനുശേഷം ഭവന വായ്പകളുള്‍പ്പെടെ ഫ്ളെക്സിബിള്‍ പലിശ നിരക്കുകള്‍ ബാധകമായ എല്ലാ വായ്പകളും ബാങ്കുകളുടെ മാര്‍ജിനല്‍ കോസ്റ്റ്  ഓഫ് ഫണ്ടുമായി (എം.സി.എല്‍.ആര്‍) ബന്ധപ്പെട്ടാണിരിക്കുന്നത്. അതിനു മുമ്പുള്ളവ അടിസ്ഥാന നിരക്കുകളുമായി ബേസ് റേറ്റ്) ബന്ധപ്പെട്ടും. നിലവില്‍ മിക്ക ബാങ്കുകളുടെയും എം.സി.എല്‍.ആര്‍ 9 -9.5 ശതമാനമാണ്. റിപ്പോ നിരക്കു കുറഞ്ഞതിന്‍െറ ഫലമായി എം.സി.എല്‍.ആര്‍ കുറയും. എം.സി.എല്‍.ആറിനൊപ്പം മറ്റു ചെലവുകളും ലാഭവും ചേര്‍ത്താണ് (മാര്‍ക്ക് അപ്) ബാങ്കുകള്‍ വായ്പ നിരക്ക് നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന് എം.സി.എല്‍.ആര്‍ 9.25 ശതമാനമാണെങ്കില്‍ 0.20 ശതമാനം മാര്‍ക്ക് അപ് ഉള്‍പ്പെടെ 9.45 ശതമാനമെങ്കിലുമായിരിക്കും യഥാര്‍ഥ ഭവനവായ്പാ നിരക്ക്. ഒക്ടോബര്‍ ഒന്നിലെ സ്ഥിതിയനുസരിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിന്‍െറ എം.സി.എല്‍.ആര്‍ 9.05 ശതമാനവും ഭവന വായ്പ നിരക്ക് 9.35 ശതമാനവുമാണ്. (സ്ത്രീകള്‍ക്ക് 9.30 ശതമാനം). എസ്.ബി.ഐക്ക് ഇത് യഥാക്രമം 9.05 ശതമാനവും 9.3 ശതമാനവുമാണ് (സ്ത്രീകള്‍ക്ക് 9.25 ശതമാനം). ഏപ്രില്‍ ഒന്നിന് ഐ.സി.ഐ.സി.ഐക്കും എസ്.ബി.ഐക്കും എം.സി.എല്‍.ആര്‍ 9.20 ശതമാനമായിരുന്നു. ഇതിനുശേഷം ഇത് 0.15 ശതമാനം കുറഞ്ഞു. എം.സി.എല്‍.ആര്‍ അധിഷ്ഠിത ഭവന വായ്പകളുടെ പലിശ നിരക്കുകള്‍ ആറു മാസം കൂടുമ്പോഴോ ഒരു വര്‍ഷത്തിനുശേഷമോ ആണ് സാധാരണ നിശ്ചയിക്കാറ്. ഏപ്രില്‍ ഒന്നിനുശേഷമുള്ള വായ്പകള്‍ക്ക് നിരക്കില്‍ ഇളവ് അനുഭവപ്പെടണമെങ്കില്‍ ഇനിയും ഏതാനും മാസം കാത്തിരിക്കേണ്ടിവരും എന്നതാണ് ഇതിന്‍െറ ഫലം. ഏപ്രില്‍ ഒന്നിനു മുമ്പുള്ള വായ്പകള്‍ക്കും നിരക്കില്‍ മാറ്റം അനുഭവപ്പെടും. എന്നാല്‍ ഇതിനും പതിവുപോലെ കാലതാമസമുണ്ടാകും. 
0.25 ശതമാനം എന്നത് വളരെ കുറഞ്ഞ ഒന്നാണെന്ന് തോന്നുമെങ്കിലും കുറെക്കാലത്തേക്ക് നിരക്ക് താഴ്ന്നു നില്‍ക്കുകയും ബാങ്കുകള്‍ ഈ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തയാറാവുകയും ചെയ്താല്‍ മൊത്തത്തിലുള്ള നേട്ടം ഉപഭോക്താവിന് വലുതായിരിക്കും. 15 വര്‍ഷത്തേക്ക് 9.50 ശതമാനം നിരക്കിലുള്ള 40 ലക്ഷം രൂപയുടെ വായ്പയില്‍ 0.25 ശതമാനം നിരക്കിളവുണ്ടായാല്‍ മൊത്തം പലിശ ബാധ്യതയില്‍ ലക്ഷത്തോളം രൂപയുടെ കുറവാണുണ്ടാവുക. 15 വര്‍ഷ കാലയളവുള്ള 25 ലക്ഷം രൂപയുടെ വായ്പക്ക് 9.5 ശതമാനം പലിശ നിരക്കാണെങ്കില്‍ 26,105 രൂപയും 9.25 ശതമാനമാണെങ്കില്‍ 25,730 രൂപയുമായിരിക്കും പ്രതിമാസ തിരിച്ചടവ്. ഒരു മാസം കുറയുന്നത് 375 രൂപ. പലിശയിനത്തില്‍ ലാഭിക്കാനാവുന്നത് 67,645 രൂപ. 75 ലക്ഷം രൂപയുടെ വായ്പയില്‍ പ്രതിമാസം 78,317 രൂപയെന്ന തിരിച്ചടവ് 77,189 രൂപയായി കുറയും. പ്രതിമാസം കുറയുന്നത് 1128 രൂപ. മൊത്തം ലാഭം 2,03,000 രൂപയും. 
രണ്ടു വിധത്തിലാണ് ഈ കുറവ് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാവുക. ഒന്നുകില്‍ പ്രതിമാസ തിരിച്ചടവില്‍ കുറവു വരുത്താം. അല്ളെങ്കില്‍ വായ്പാ കാലാവധി കുറക്കാം. സാധാരണ കാലാവധി കുറച്ചാണ് ബാങ്കുകള്‍ ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറുക. ലോണ്‍ അക്കൗണ്ടില്‍ ഈ നേട്ടം എങ്ങനെയാണ് കൈമാറിയിരിക്കുന്നത് എന്നത് ലോണ്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നോക്കാം. തിരിച്ചടവ് കുറക്കാനാണ് താല്‍പര്യമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച ഇലക്ട്രോണിക് ക്ളിയറന്‍സ് സര്‍വീസ് നിര്‍ദ്ദേശം നല്‍കണ്ടേിവരും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.