മുംബൈ: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി. ഇതുപ്രകാരം നിരക്ക് 5.25% ആയി തുടരും. ആറംഗ സമിതി സമിതിയുടേതാണ് തീരുമാനം. നയപരമായ നിലപാടിൽ 'ന്യൂട്രൽ' ആയി തുടരാനും പണനയ സമിതി തീരുമാനിച്ചു.
2025 ഒക്ടോബറിലാണ് ആർ.ബി.ഐ റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 25 അടിസ്ഥാന പോയിന്‍റ് കുറച്ച് 5.25 ശതമാനമാക്കിയത്. തുടർന്ന് 2025 ഡിസംബർ, 2026 ഫെബ്രുവരി, ഏപ്രിൽ, ജൂൺ എന്നീ നയ അവലോകനങ്ങളിലും സെൻട്രൽ ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.
"നിർമാണ സേവന മേഖലകളിലെ തുടർച്ചയായ വളർച്ച, മികച്ച കയറ്റുമതി എന്നിവ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണയേകുന്നു. ഹെഡ്‌ലൈൻ പണപ്പെരുപ്പം ഉയരുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും, അത് പ്രധാനമായും ഭക്ഷ്യ ഇന്ധന മേഖലകളിലെ വിതരണ തടസങ്ങൾ കാരണമാണ്. കോർ പണപ്പെരുപ്പം മിതമായ നിലയിൽ തുടരുന്നു, മൂന്നാം പാദത്തിൽ അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയ ശേഷം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളർച്ച ശക്തമായി തുടരുമെങ്കിലും, ഈ സാമ്പത്തിക വർഷത്തിൽ ഇത് താരതമ്യേന കുറവായിരിക്കാം," റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നയപ്രഖ്യാപനത്തിനു ശേഷമുള്ള പ്രസംഗത്തിൽ പറഞ്ഞു. ഉയർന്ന ഇന്ധന വിലയും മറ്റ് വിലക്കയറ്റങ്ങളുമാണ് ഹെഡ്‌ലൈൻ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്‍റെ ലക്ഷ്യത്തേക്കാൾ ഉയരാൻ കാരണമെന്ന് പ്രഖ്യാപന വേളയിൽ മൽഹോത്ര വ്യക്തമാക്കി.
കഴിഞ്ഞ 17 മാസത്തിനിടയിൽ ആദ്യമായി ജൂണിൽ റീടെയ്ൽ പണപ്പെരുപ്പം 4.38 ശതമാനമായി ഉയർന്നത് പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പ്രതീക്ഷകൾ ശക്തമാക്കിയിരുന്നു. പണപ്പെരുപ്പം ആർ.ബി.ഐയുടെ 2 മുതൽ 6 ശതമാനം എന്ന അനുവദനീയ പരിധിക്കുള്ളിൽ തന്നെയാണെങ്കിലും, കോർ പണപ്പെരുപ്പവും 4 ശതമാനത്തിന് അടുത്താണ് നിൽക്കുന്നത്. ഇത് വിലക്കയറ്റ സമ്മർദ്ദം തുടരുന്നു എന്നതിന്‍റെ സൂചനയാണ്. ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ, ഉയർന്ന ക്രൂഡ് ഓയിൽ വില, ആഗോള അനിശ്ചിതത്വങ്ങൾ എന്നിവയും പെട്ടെന്ന് പലിശനിരക്ക് കുറയ്ക്കാതിരിക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്.
ജൂലൈയിൽ സ്വകാര്യമേഖലയിലെ പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയത് സാമ്പത്തിക വളർച്ചയിൽ ചെറിയ തോതിലുള്ള മാന്ദ്യത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ, റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിങ് റേറ്റ് ഭവന, വാഹന, വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ളവരുടെ ഇ.എം.ഐകളിൽ പെട്ടെന്ന് മാറ്റമൊന്നും ഉണ്ടാകില്ല. അതുപോലെ, നിക്ഷേപ നിരക്കുകളും പൊതുവെ സ്ഥിരതയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, അതത് ബാങ്കുകളുടെ പണലഭ്യത, ഫണ്ടിങ് ചെലവ്, ബിസിനസ് ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യക്തിഗത ബാങ്കുകൾക്ക് വായ്പാ നിരക്കുകളോ നിക്ഷേപ നിരക്കുകളോ പരിഷ്കരിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.