വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നുവെന്ന വാർത്ത വലിയ ആശങ്കകൾക്കും വിമർശനങ്ങൾക്കും വഴി തുറന്നിരിക്കുകയാണ്. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിശ്ചിത തുക ഈടാക്കിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ വ്യാപാര ഇടപാടുകളിലും യു.പി.ഐ പേമെന്‍റുകളിലും ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവയുടെ ആധിപത്യം വർധിക്കും.
ഫോൺപേക്കും പേടിഎമ്മിനും എം.ഡി.ആർ വഴി പ്രതിവർഷം 700 കോടി രൂപയോളം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഗൂഗിൾ പേക്ക് ഏകദേശം 500 കോടിയെങ്കിലും ലഭിച്ചേക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം ആവശ്യമായ നിക്ഷേപങ്ങളെല്ലാം നടത്തിക്കഴിഞ്ഞിരിക്കുന്നതിനാൽ, ഈ വരുമാനത്തിന്‍റെ വലിയൊരു ഭാഗവും നേരിട്ട് ലാഭമായി മാറുമെന്ന് പേ.ടി.എം സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖർ ശർമ ജൂൺ പാദത്തിലെ ടേൺഓവർ ശേഷമുള്ള നിക്ഷേപകരുടെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
വ്യാപാര ഇടപാടുകളിൽ ശക്തമായ സാന്നിധ്യമുള്ളതിനാൽ, പ്രമുഖ യു.പി.ഐ ആപ്പുകൾക്ക് എം.ഡി.ആർ വിഹിതത്തിൽ ഉയർന്ന പങ്ക് ലഭിക്കാനാണ് സാധ്യത. തൽഫലമായി, ഈ മുൻനിര കമ്പനികൾക്ക് തങ്ങൾക്ക് പങ്കാളിത്തമുള്ള ബാങ്കുമായി കൂടുതൽ വരുമാനം പങ്കിടാൻ സാധിക്കും. ഇത് ചെറിയ കമ്പനികളെ വലിയ തോതിൽ പ്രതിരോധത്തിലാക്കും.
വലിയ ആപ്പുകൾക്ക് ബാങ്കുകളുമായുള്ള വിലപേശൽ ശേഷി, ചെറിയ യു.പി.ഐ ആപ്പുകൾക്ക് ന്യായമായ വിഹിതം ലഭിക്കുന്നത് തടസം സൃഷ്ടിക്കും. അതേസമയം, വൻകിട യു.പി.ഐ ആപ്പുകൾക്ക് ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും കാഷ്ബാക്കുകളും വാഗ്ദാനം ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്കിടയിൽ മുൻതൂക്കവും ലഭിക്കും. ചെറിയ യു.പി.ഐ ആപ്പുകൾക്ക് വ്യാപാരികളെ ആകർഷിക്കുന്നതിനുള്ള വലിയ സെയിൽസ് സംവിധാനങ്ങളില്ലാത്തതിനാൽ, അവരുടെ എം.ഡി.ആർ വരുമാന വിഹിതം നിലവിലെ യു.പി.ഐ വിപണി വിഹിതത്തേക്കാൾ കുറയാൻ സാധ്യതയുണ്ട്.
സാധാരണയായി ഒരു വ്യാപാരി പേമെന്‍റ് സംവിധാനത്തിൽ ഇന്‍റർചേഞ്ച് റേറ്റ് എന്ന് വിളിക്കപ്പെടുന്ന സംവിധാനത്തിലൂടെ എം.ഡി.ആർ വരുമാനത്തിന്‍റെ 80 ശതമാനം നൽകുന്നത് ഇഷ്യൂയിങ് ബാങ്കുകൾക്കാണ്. എന്നാൽ യു.പി.ഐ വ്യത്യസ്തമാണ്. കാർഡ് വ്യവസായ രംഗത്തെ 'ഇഷൂയിങ് ബാങ്ക്' എന്ന പദം യു.പി.ഐ വ്യവസ്ഥയിൽ 'റെമിറ്റർ ബാങ്ക്' അഥവാ ഉപഭോക്താവിന്റെ അക്കൗണ്ട് കൈവശം വെക്കുന്ന സ്ഥാപനം എന്നാണ് അറിയപ്പെടുന്നത്. റെമിറ്റർ ബാങ്കിന് വലിയൊരു പങ്ക് തുടർന്നും ലഭിക്കുമെങ്കിലും, അത് ഏകദേശം 60-65 ശതമാനമായിരിക്കാനാണ് കൂടുതൽ സാധ്യത. എങ്കിലും, ഏറ്റവും വലിയ നേട്ടം ലഭിക്കാൻ പോകുന്നത് ടോപ് 3 യു.പി.ഐ ആപ്പുകൾ പോലെയുള്ള മർച്ചന്‍റ് അക്വയറർമാർക്കും, റേസർപേ, പൈൻ ലാബ്‌സ്, പേയു തുടങ്ങിയ പെയ്‌മെന്റ് ഗേറ്റ്‌വേ സ്ഥാപനങ്ങൾക്കുമായിരിക്കും.
പേടിഎം, ഫോൺപേ തുടങ്ങിയ കമ്പനികൾ രാജ്യത്തുടനീളം തങ്ങളുടെ ക്യു.ആർ സ്റ്റാൻഡികൾ, സൗണ്ട് ബോക്സ് മെഷീനുകൾ, പോയിന്‍റ് ഓഫ് സെയിൽ ടെർമിനലുകൾ എന്നിവ വിൽക്കുന്നതിനായി ബിസിനസുകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. പണം സ്വീകരിക്കുന്ന ഈ ഉപകരണങ്ങൾക്കായി ഈ രണ്ട് കമ്പനികൾക്കും ഇതിനോടകം തന്നെ ഏകദേശം 2.5 കോടി പ്രതിമാസ വരിക്കാരുണ്ട്. എന്നാൽ എം.ഡി.ആർ വിഭജിക്കുന്നതിനുള്ള കൃത്യമായ ഫോർമുലയെക്കുറിച്ച് റെഗുലേറ്റർമാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സർക്കാർ യു.പി.ഐ എം.ഡി.ആർ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞാൽ, എൻ.പി.ഐ.ഐയുടെ യു.പി.ഐ സ്റ്റിയറിങ് കമ്മിറ്റി ഇത് സംബന്ധിച്ച വിഭജന ഫോർമുല തീരുമാനിക്കും.
വ്യാപാരി ഇടപാടുകൾക്ക് മാത്രമാണ് എം.ഡി.ആർ ബാധകമാകുന്നത്. അതുപോലെ ബിസിനസുകളുടെ ഒരു നിശ്ചിത വിറ്റുവരവ് പരിധിക്കും ഒരു നിശ്ചിത ഇടപാട് തുകക്കും മുകളിലുള്ളവക്ക് മാത്രമായിരിക്കും ഇത്. ചാർജിന്‍റെ കൃത്യമായ ഘടനകൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ ഘടകങ്ങൾ ആരൊക്കെയാണ് എത്രത്തോളം നേട്ടമുണ്ടാക്കുന്നത് എന്ന് തീരുമാനിക്കും.
അക്കൗണ്ട് നൽകുന്ന ബാങ്കുകൾ, ഗുണഭോക്താവായ ബാങ്കുകൾ, ഉപഭോക്തൃ വശത്തുള്ള പേമെന്‍റ് സർവീസ് പ്രൊവൈഡർ ബാങ്കുകൾ, മർച്ചന്‍റ് അക്വറിങ് പേമെന്‍റ് അഗ്രഗേറ്റർ, എൻ.പി.ഐ.ഐ തുടങ്ങിയ പങ്കാളികൾക്കിടയിലാണ് എം.ഡി.ആർ വിഭജിക്കുന്നത്. സ്വിച്ചിങ് ഫീസായി ഒരു ഇടപാടിന് ഏകദേശം 0.02 ബി.പി.എസ് എന്ന നിലയിൽ എൻ.പി.ഐ.ഐയ്ക്ക് സ്ഥിരമായ ഫീസ് ലഭിക്കുന്നു.
ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്പുകൾ യു.പി.ഐ നെറ്റ്‌വർക്കുമായി ബന്ധപ്പെടാൻ ബാങ്കുകളുമായി സഹകരിക്കുന്നുണ്ട്. ഇവയെ പി.എസ്.പി ബാങ്കുകൾ എന്ന് വിളിക്കുന്നു. യു.പി.ഐയുടെ വിജയം ഉറപ്പാക്കുന്നതിൽ പി.എസ്.പി ബാങ്കുകൾക്ക് വലിയ പങ്കുള്ളതിനാൽ, അവർക്ക് എം.ഡി.ആറിന്‍റെ ഉയർന്ന പങ്കായ ഏകദേശം 10 ശതമാനം ലഭിക്കാൻ സാധ്യതയുണ്ട്.
യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ എന്നിവയാണ് യു.പി.ഐ ആവാസവ്യവസ്ഥയിലെ ഏറ്റവും വലിയ പി.എസ്.പി ബാങ്കുകൾ. കാർഡ് ആവാസവ്യവസ്ഥയിൽ പി.എസ്.പി എന്ന ആശയമില്ല. ആ പ്രവർത്തനം വിസ, മാസ്റ്റർകാർഡ്, രപേ തുടങ്ങിയ കാർഡ് നെറ്റ്‌വർക്കുകളാണ് നിർവഹിക്കുന്നത്.
ഗുണഭോക്താവായ ബാങ്കുകൾ, പി.എസ്.പി ബാങ്കുകൾ, ഫോൺപേ, പേടിഎം പോലുള്ള മർച്ചന്‍റ് അക്വയറർമാർ, യു.പി.ഐ ആപ്പുകൾ എന്നിവർ ചേർന്ന് എം.ഡി.ആർ നിരക്കും വിഭജന ഫോർമുലയും അനുസരിച്ച് ഏകദേശം 4,000 കോടി മുതൽ 5,000 കോടി രൂപ വരെ പരസ്പരം പങ്കുവെച്ചിരുന്നു. എം.ഡി.ആർ ഇല്ലാത്തപ്പോൾ പോലും, പി.എസ്.പി ബാങ്കുകൾ യു.പി.ഐ ആപ്പുകൾക്ക് ഒരു ഇടപാടിന് കുറച്ച് ബി.പി.എസ്വീതം നൽകുന്നുണ്ട്. ഇത് ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവർക്ക് പേമെന്‍റ് വരുമാനം നൽകുന്നു. ഫോൺപേക്കും ഗൂഗിൾ പേക്കും യു.പി.ഐ ആവാസവ്യവസ്ഥയിൽ 80 ശതമാനം വിപണി വിഹിതമുണ്ടെങ്കിലും, എം.ഡി.ആർ ബാധകമായ വ്യാപാരി ഇടപാടുകളിൽ അവരുടെ പങ്ക് അത്ര വലുതല്ല.
യു.പി.ഐ ആളുകൾ തമ്മിലുള്ള പണമിടപാടുകൾക്കായുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് തുടങ്ങിയതെങ്കിലും, കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനിടയിൽ വ്യാപാരി പേമെന്‍റുകളാണ് ഇതിൽ ആധിപത്യം സ്ഥാപിച്ചത്. എല്ലാ യു.പി.ഐ ഇടപാടുകളുടെയും ഏകദേശം 64 ശതമാനവും വ്യാപാരി പേമെന്‍റുകളാണ്.
രാജ്യത്തെ ഡിജിറ്റൽ പേമെന്‍റ് രംഗത്ത് യു.പി.ഐ ആധിപത്യം പുലർത്തുന്നുണ്ട്. അത്തരം എല്ലാ ഇടപാടുകളുടെയും 89 ശതമാനവും യു.പി.ഐ വഴിയാണ് നടക്കുന്നത്. ഈ പ്ലാറ്റ്‌ഫോം പ്രതിമാസം 2,300 കോടിയിലധികം ഇടപാടുകൾ പ്രോസസ് ചെയ്യുന്നുണ്ട്, ഇതിന് ഏകദേശം 30 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.