ന്യൂഡൽഹി: യു.പി.ഐ ഇടപാടുകളിൽ ഭാവിയിൽ മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് കൊണ്ടുവരികയാണെങ്കിൽ, അത് ഉപഭോക്താക്കൾക്കല്ല മറിച്ച് വ്യാപാരികൾക്ക് മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സാധാരണക്കാരായ ഉപയോക്താക്കൾ ഡിജിറ്റൽ പേമെന്‍റ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് ഫീസ് നൽകേണ്ടിവരുമെന്ന അഭ്യൂഹങ്ങൾ മന്ത്രി തള്ളിക്കളഞ്ഞു. ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും അടിസ്ഥാന സൗകര്യങ്ങളിലും സുരക്ഷയിലും കൂടുതൽ നിക്ഷേപം നടത്താൻ എം.ഡി.ആർ. ചാർജ് സഹായകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച 'എക്സ്' പോസ്റ്റിലൂടെയാണ് സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.
എം.ഡി.ആർ. സംബന്ധിച്ച് നാഷvൽ പേമെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള യു.പി.ഐ. ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബിൽ, 2026 പാർലമെന്‍റ് പാസാക്കിയ ശേഷം മാത്രമായിരിക്കും ഈ വിഷയം പരിഗണിക്കുക. യു.പി.ഐ. ഉപയോക്താക്കൾക്ക് മേൽ നിർദ്ദിഷ്ട നിയമ ഭേദഗതികൾ അധിക ബാധ്യത അടിച്ചേൽപ്പിച്ചേക്കുമെന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്‍റെ പ്രസ്താവനക്ക് മറുടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
യു.പി.ഐ വഴിയുള്ള പേമെന്‍റുകളിലും മറ്റ് ഇലക്ട്രോണിക് പേമെന്‍റ് രീതികളിലും ചാർജ് ഈടാക്കാൻ ബാങ്കുകൾക്കും മറ്റ് സേവന ദാതാക്കൾക്കും അനുവാദം നൽകുന്ന 2007ലെ പേമെന്‍റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ വ്യാഴാഴ്ചയാണ് ലോക്‌സഭ പാസാക്കിയത്.
2007ലെ പേമെന്‍റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിന്‍റെ 10-ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് 'ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബിൽ, 2026' ലക്ഷ്യമിടുന്നത്. ഏതെല്ലാം ഇലക്ട്രോണിക് പേമെന്‍റ് രീതികളാണ് ചാർജുകളിൽ നിന്ന് മുക്തമാകേണ്ടതെന്ന് കേന്ദ്ര സർക്കാറിനെ അധികാരപ്പെടുത്തുന്നതാണ് ഈ നിർദ്ദിഷ്ട ഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.