2000 രൂപക്ക് മുകളിലുള്ള യു.പി.ഐ പണമിടപാടുകൾക്ക് ഫീസ് ഈടാക്കിയേക്കും; നിയമ ഭേദഗതിയുമായി സർക്കാർ

ന്യൂഡൽഹി: യു,പി.ഐ ഇടപാടുകളിൽ സമീപ കാലത്തെ സുപ്രധാനമായ ഒരു മാറ്റത്തിന് വഴിയൊരുക്കാൻ തയാറെടുക്കുകയാണ് കേന്ദ്രം. ഇതിന്‍റെ ഭാഗമായി യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്‍റ് ചാർജ് ഈടാക്കാൻ സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിൽ സർക്കാർ ഭേദഗതികൾ കൊണ്ടുവന്നു. ഇതുപ്രകാരം ഭാവിയിൽ 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഭാവിയിൽ ചാർജ് ഈടാക്കിയേക്കും. വ്യാപാരി സമൂഹം വർഷങ്ങളായി ആവശ്യപ്പെടുന്ന മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (MDR) നടപ്പിലാക്കാനുള്ള സാധ്യതയിലേക്കാണ് ഈ പുതിയ നിയമഭേദഗതി വഴിതുറന്നിരിക്കുന്നത്.

നിരക്കുകൾ ഉടൻ നടപ്പിലായേക്കില്ല. മറിച്ച്, ഭാവിയിൽ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ എം.ഡി.ആർ നടപ്പിലാക്കാനുള്ള ഒരു നിയമപരമായ ചട്ടക്കൂടിന് മാത്രമാണ് നിലവിൽ അംഗീകാരം നൽകിയിട്ടുള്ളത്. നിരക്കുകളെക്കുറിച്ചോ ഏതൊക്കെ ഇടപാടുകളെ ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചോ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.3 മുതൽ 0.5 ശതമാനം വരെ എം.ഡി.ആർ ചുമത്തുക എന്നതാണ് പരിഗണനയലിലുള്ള നിർദേശം. പ്രതിവർഷം 1.5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾക്ക് മാത്രമായിരിക്കും ഈ ചാർജ് ബാധകമായേക്കുക. അതായത് സാധാരണ ഉപയോക്താക്കാൾക്ക് അധിക ചാർജ് നൽകേണ്ടി വരില്ല. ചെറുകിട വ്യാപാരികൾക്ക് തുടർന്നും സൗജന്യമായി യു.പി.ഐ ഇടപാടുകൾ നടത്താൻ സാധിക്കും.

വ്യക്തിഗത ഇടപാടുകളുടെ തുകക്ക് പകരം വ്യാപാരിയുടെ വാർഷിക വിറ്റുവരവിനെ അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്ന മറ്റൊരു സംവിധാനവും ചർച്ചയിലുണ്ട്. എം.ഡി.ആർ നടപ്പിലാക്കുകയാണെങ്കിൽ അതിന്‍റെ സാമ്പത്തിക ഭാരം ചെറുകിട കച്ചവടക്കാരിലും ചില്ലറ വ്യാപാരികളിലും അടിച്ചേൽപ്പിക്കാതെ വലിയ ബിസിനസുകാരുടെ മേൽ വരുന്ന രീതിയിൽ വിവിധ സമീപനങ്ങൾ നയരൂപകർത്താക്കൾ പര്യവേക്ഷണം ചെയ്യുന്നുണ്ട്.

ഡിജിറ്റൽ പേമെന്‍റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേമെന്‍റ് സർവിസ് ദാതാക്കൾക്കും നൽകുന്ന ഫീസാണ് എം.ഡി.ആർ. യു.പി.ഐയിൽ നിന്ന് വ്യത്യസ്തമായി, കാർഡ് പേമെന്‍റുകൾക്ക് വ്യാപാരികൾ ഇതിനകം തന്നെ 1.5 ശതമാനത്തോളം പ്രോസസിങ് ചാർജുകൾ നൽകുന്നുണ്ട്. ഇതുവരെ ഇത്തരം ചാർജുകളിൽ നിന്ന് യു.പി.ഐ ഒഴിവാക്കപ്പെട്ടിരുന്നു. ഇതാണ് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആകർഷകമായ ഒരു പേമെന്‍റ് രീതിയായി യു.പി.ഐയെ മാറ്റിയത്.

നിർദ്ദേശത്തിനു പിന്നിൽ

വ്യാപാരികളിൽ നിന്ന് ഫീസുകളൊന്നുമില്ലാതെ യു.പി.ഐ സേവനങ്ങൾ നൽകുന്നത് സുസ്ഥിരമായ ഒരു ബിസിനസ് മാതൃക സൃഷ്ടിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. യു.പി.ഐ ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിലൂടെ വരുമാനം ലഭിക്കാത്തതിനാൽ, പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താനും പേമെന്‍റ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുമുള്ള തങ്ങളുടെ ശേഷി പരിമിതമാണെന്നാണ് ഇവർ പറയുന്നത്. ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ പരിമിതമായ എം.ഡി.ആർ ഏർപ്പെടുത്തുന്നത് ഇന്ത്യയുടെ ഡിജിറ്റൽ പേമെന്‍റ് സംവിധാനത്തിൽ ദീർഘകാല വളർച്ച ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് ഇവരുടെ വാദം.

2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾ വ്യാപാരികളുടെ മൊത്തത്തിലുള്ള യു.പി.ഐ പേമെന്‍റുകളുടെ ചെറിയൊരു ശതമാനം മാത്രമാണെങ്കിലും, മൊത്തത്തിലുള്ള ഇടപാട് മൂല്യം കണക്കാക്കുമ്പോൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എം.ഡി.ആർ ഈടാക്കുന്നത് വഴി ഡിജിറ്റൽ പേമെന്‍റ് വ്യവസായത്തിന് പ്രതിവർഷം 5,000 കോടി രൂപ മുതൽ 10,000 കോടി രൂപ വരെയുള്ള വരുമാനം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ, ഈ നിർദ്ദേശത്തിന് നിയമ ചട്ടക്കൂട് മാത്രമേ തയാറായിട്ടുള്ളൂ. എം.ഡി.ആർ നടപ്പിലാക്കുമോ, അന്തിമ നിരക്ക് എത്രയായിരിക്കും, എപ്പോഴാണ് ഇത്തരം മാറ്റങ്ങൾ നിലവിൽ വരിക എന്നതിനെക്കുറിച്ച് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അന്തിമ തീരുമാനം എടുക്കുന്നത് വരെ യു.പി.ഐ പണമിടപാടുകൾ പൂർണമായും സൗജന്യമായി തുടരും.

Tags:    
News Summary - UPI transactions above Rs 2000 may incur fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.