തിരുവനന്തപുരം: പശുവളർത്തൽ സംരക്ഷിക്കാൻ ആർ.ഹേലി നൽകിയ സംഭാവന എക്കാലവും കർഷകർ സ്മരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആർ. ഹേലി കാർഷിക രംഗത്തിന്‍റെ എഴുത്തച്ഛൻ എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിയെ മാത്രം പരിഗണിച്ച കൃഷി വകുപ്പ് കർഷകനെ പരിഗണിച്ചില്ലെന്നും അതിനാൽ കർഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്നും ആദ്യം ആവശ്യപ്പെട്ടത് ആർ. ഹേലിയാണ്. കൃഷി വകുപ്പിനെ കാർഷിക ക്ഷേമ വകുപ്പായി മാറ്റണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ച് അദ്ദേഹം നേടിയെടുത്തതായി അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പ് ഡയറക്ടറായി വിരമിച്ചശേഷം 40 വർഷം കർഷകരുമായി നിരന്തരം അടുത്തിടപഴകാനും അവരോടുള്ള സ്നേഹം നിലനിർത്താനും ആർ. ഹേലിക്കു കഴിഞ്ഞെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അദ്ദേഹം കൃഷി മന്ത്രിമാർക്കായി പാടത്തും പറമ്പിലും പ്രയോഗിക്കാവുന്ന ആശയങ്ങൾ രൂപ കല്പന ചെയ്ത് നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.
മസ്ക്കറ്റ് ഹോട്ടലിൽ ആർ. ഹേലിയുടെ രണ്ടാം ചരമ വാർഷികാചരണ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം ഡോ. പൂർണിമ ഹേലി വായിച്ചു. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാൻ ആർ. ഹേലി നൽകിയ സംഭാവനകൾ എക്കാലവും ഓർക്കുമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ശ്രീനാരായണഗുരുവിന്‍റെ കൃഷിയാണ് നട്ടെല്ല് എന്ന ആശയം കേരളത്തിൽ പ്രാവർത്തികമാക്കാൻ ഒരായുസ് പ്രയത്നിച്ച കാർഷിക ശാസ്ത്രജ്ഞനാണ് ആർ. ഹേലിയെന്ന് ചടങ്ങിൽ ദീപം കൊളുത്തിയ ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ പറഞ്ഞു. മുൻ എം.എൽ.എ ജമീല പ്രകാശം, പ്രശാന്ത് ഹേലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.