സലാക്ക് മരം
വനാതിർത്തികളിലെ കർഷകരുടെ പ്രധാന തലവേദനയാണ് വന്യമൃഗശല്യം. എ.ഐ വേലികളടക്കം പലവിധത്തിലുള്ള പ്രതിരോധ മാർഗങ്ങൾ കർഷകർ സ്വീകരിക്കാറുണ്ടെങ്കിലും ഫലപ്രദമായ ഒരു ജൈവ പ്രതിരോധമായി കണക്കാക്കുന്ന ഒന്നാണ് സലാക്ക് കൃഷി. ഇന്തോനേഷ്യൻ സ്വദേശിയായ ഈ ഫലവൃക്ഷം കാട്ടുപന്നി, കുരങ്ങ്, ആന തുടങ്ങിയ ജീവികളിൽനിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു മികച്ച സ്റ്റോപ്പ് സിഗ്നലായി പ്രവർത്തിക്കുന്നു.
പാമ്പിന്റെ തൊലിയോട് സാദൃശ്യമുള്ളതിനാൽ 'പാമ്പ് പഴം' എന്നും സലാക്ക് അറിയപ്പെടാറുണ്ട്. ഇലകളിലും തണ്ടിലും തടിയിലും നിറയെ കൂർത്ത കട്ടിയുള്ള മുള്ളുകൾ ഉള്ളതിനാൽ വന്യമൃഗങ്ങൾക്ക് ഇതിന്റെ അടുത്തുചെല്ലാനോ ഇലകൾ കഴിക്കാനോ സാധിക്കില്ല. മാത്രമല്ല, രണ്ടാൾപൊക്കത്തിൽ വളരുന്ന ഈ മരങ്ങൾ അരമീറ്റർ ഇടവിട്ട് രണ്ടുവരിയായി നട്ടുവളർത്തിയാൽ വനാതിർത്തികളിൽ മികച്ചൊരു ജൈവവേലിയായി പ്രവർത്തിക്കാൻ ഇതിനാകും. കാട്ടാനകൾ പോലും ഇതിന്റെ ഓലകൾ ഒടിച്ചുതിന്നാൻ അധികം ശ്രമിക്കാറില്ലെന്നതാണ് മറ്റൊരു സവിശേഷത.
മരം മുള്ളുകൾ നിറഞ്ഞതാണെങ്കിലും മധുരമുള്ള പഴം പ്രധാനം ചെയ്യുന്നവയാണ് സലാക്ക്. ഇതിലെ ഏറ്റവും മധുരമുള്ള ഇനമായ 'ഗുലാ പസീർ' പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ്. ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ, തൃശൂർ തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളോടുള്ള ഉയർന്ന പ്രദേശങ്ങളിൽ സലാക്ക് സമൃദ്ധമായി വളരും. ഉഷ്ണമേഖല കാലാവസ്ഥയും സമൃദ്ധമായ മഴയും ഇതിന്റെ കൃഷിക്ക് ഏറെ അനുയോജ്യമാണ്.
വിത്തുകൾ വഴിയോ മുതിർന്ന മരങ്ങളുടെ ചുവട്ടിൽനിന്നുണ്ടാകുന്ന തണ്ടുകൾ ശേഖരിച്ചോ സലാക്ക് വളർത്താം. വന്യജീവി സംരക്ഷണ നിയമങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ കാർഷിക വിളകളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് സലാക്ക് കൃഷി മികച്ചൊരു ബദൽ മാർഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.