നെല്ല് സംഭരണം; കൃഷിക്കാർ ആവശ്യപ്പെടുന്നിടത്ത് പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി

ആലപ്പുഴ: ജില്ലയിൽ പുഞ്ചകൊയ്ത്തും നെല്ല് സംഭരണവും പൂർത്തിയാകുന്നതുവരെ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗതി നിരീക്ഷിക്കാനും നെൽകർഷകരുടെ പ്രശ്‌നങ്ങൾ അപ്പപ്പോൾ തീർപ്പാക്കുന്നതിനും പ്രത്യോക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കാൻ നിർദ്ദേശം നൽകിയെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൊയ്ത്തിന്റെ കാലയളവിൽ കളക്ട്രേറ്റിൽ ഡെപ്യൂട്ടി കളക്ടർക്ക് പുരോഗതി നിരീക്ഷിക്കാനുള്ള പ്രത്യേക ചുമതല നൽകാനും ജില്ല കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. കൊയ്ത്തിന്റെ പുരോഗതി, നെല്ല് സംഭരണം എന്നിവ ഇത്തരത്തിൽ കൃഷി ഉദ്യോഗസ്ഥരും പാഡി ഓഫീസർമാരും ജില്ല ഭരണകൂടവും ചേർന്ന് വിലയിരുത്തും. വേഗത്തിൽ കൊയ്ത്ത് നടത്താനും നെല്ല് സംഭരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. യോഗത്തിൽ തോമസ് കെ.തോമസ് എം.എൽ.എ, ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജ, കൃഷി അഡീഷണൽ ഡയറക്ടർ ശ്രീരേഖ ആർ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ മേഴ്‌സി കെ.ജെ, കുട്ടനാട് വികസന സമിതിയുടെ വൈസ് ചെയർമാൻ കെ.ഗോപിനാഥൻ വകുപ്പ്, പാഡി ഓഫീസർ അനിൽ പി.ആന്റോ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കുട്ടനാട്ടിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പരാതികൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. കർഷകരുമായും ചർച്ച നടത്തി. കുട്ടനാട്ടിലെ ഓരോ ബ്ലോക്ക് കേന്ദ്രീകരിച്ചും ഒരു കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് ചുമതല നൽകിയിട്ടുണ്ട്. കൊയ്ത്ത് സംബന്ധിച്ച് ഇവർ അപ്പപ്പോൾ റിപ്പോർട്ട് തയ്യാറാക്കും. ഏതെല്ലാം മില്ലുകൾ ആണ് അതത് സ്ഥലത്ത് നെല്ല് സംഭരിക്കുന്നത് എന്ന വിവരം കർഷകരെ അറിയിക്കും. കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ പി.ആർ.എസ്.കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എല്ലാ ദിവസവും വൈകുന്നേരം ബന്ധപ്പെട്ടവരുടെ യോഗം ഓൺലൈനായി ചേരാൻ നിർദ്ദേശിച്ചു. പി.ആർ.എസ്.വൈകുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെടും. കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നുവെന്ന് കർഷകർ എവിടെയെങ്കിലും പരാതി നൽകിയാൽ പാഡി മാർക്കറ്റിങ് ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ അവിടെ ചെന്ന് നേരിട്ട് പരിശോധന നടത്തും.


കർഷകർ ആവശ്യപ്പെടുന്നിടത്ത് ശാസ്ത്രീയ പരിശോധന നടത്താനും നിർദ്ദേശിച്ചു. നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കും. കേരള ബാങ്കിന് ശാഖകൾ ഇല്ലാത്ത ഇടങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർഷകരുടെ അടുത്ത് ചെന്ന് സീറോ ബാലൻസ് അക്കൗണ്ട് ചേർത്ത് പ്രശ്‌നം പരിഹരിക്കാമെന്നാണ് സഹകരണ വകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും ഈ പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. കാലാവസ്ഥാധിഷ്ഠിത ഇൻഷൂറൻസ് പദ്ധതി വഴി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി കുട്ടനാട്ടിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട നിരീക്ഷിച്ചുവരുകയാണെന്നും കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. 

Tags:    
News Summary - Rice Storage; The minister said that inspection will be ensured where the farmers demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.