മസ്കത്ത്: ഒമാനില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ ഈ വര്‍ഷം മികച്ച പച്ചക്കറി വിളവെടുപ്പ്. ഇത് കാരണം പച്ചക്കറി വിലകള്‍ വര്‍ധിച്ചിട്ടില്ല. നല്ല വിളവെടുപ്പ് ലഭിച്ചതിനാല്‍ എല്ലാ ഒമാനി ഉല്‍പന്നങ്ങളും മാര്‍ക്കറ്റില്‍ സുലഭമാണ്. കഴിഞ്ഞവര്‍ഷം ഈ സീസണിലെ അതേ വിലയാണ് ഒമാന്‍ പച്ചക്കറി ഇനങ്ങള്‍ക്ക് ഈ വര്‍ഷവും ഈടാക്കുന്നത്.
മഴയും കാറ്റുമടക്കമുള്ള പ്രതികൂല കാലാവസ്ഥ ഈ വര്‍ഷം വിത്തിറക്കുന്ന വേളയിലും മറ്റു സമയങ്ങളിലും അനുഭവപ്പെട്ടിരുന്നില്ല. അതിനാല്‍, കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവെടുപ്പ് ലഭിച്ചു. ഇതിലും 20 ശതമാനം കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കിലും ഉല്‍പാദകര്‍ തയാറായിട്ടില്ല. പെട്രോള്‍ വില കുറവ് കാരണം വിപണിയില്‍ അനുഭവപ്പെടുന്ന മാന്ദ്യം മൂലം കൂടുതല്‍ പച്ചക്കറികള്‍ ചെലവാകാന്‍ സാധ്യതയില്ലാത്തതിനാലാണ് കര്‍ഷകര്‍ ഉല്‍പാദനം കുറച്ചത്.
വിസ പ്രശ്നം കാരണം തൊഴിലാളികളെ കിട്ടാത്തതടക്കം നിരവധി പ്രശ്നങ്ങള്‍ കാര്‍ഷിക മേഖലയിലുള്ളവര്‍ അനുഭവിക്കുന്നുണ്ട്. ഇന്ധന വിലയിലെ വര്‍ധന കാര്‍ഷിക മേഖലയിലെ ചെലവ് വര്‍ധിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന കാര്‍ഷിക യന്ത്രങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും മോട്ടോറുകള്‍ക്കും ചെലവ് വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറി ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലത്തെിക്കാനുള്ള ചെലവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
പച്ചക്കറി വിപണന മേഖലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം ചെലവ് വര്‍ധിച്ചതായി പ്രമുഖ പച്ചക്കറി, പഴ വ്യാപാര സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. ഗതാഗതം, തൊഴിലാളികളുടെ ചെലവുകള്‍ അങ്ങനെ എല്ലാ മേഖലയിലും ചെലവു വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പച്ചക്കറിക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കുറവാണ്. പച്ചക്കറി കൂടുതല്‍ ഉപയോഗിക്കുന്നത് കുടുംബങ്ങളായി ജീവിക്കുന്നവരാണ്. നിരവധി വിദേശി കുടുംബങ്ങള്‍ രാജ്യംവിട്ടു കഴിഞ്ഞു. ഇത് കാരണം പച്ചക്കറി ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. തന്മൂലം വില വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ല. വില വല്ലാതെ കുറയുന്നത് കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കും. ഉല്‍പാദനച്ചെലവ് വര്‍ധിച്ചത് കാരണം ചിലര്‍ ഈ മേഖലയില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനി ഉല്‍പന്നങ്ങളായ തക്കാളി, വെള്ളരിക്ക, കാപ്സികം, കാബേജ്, വഴുതന, കൂസ, പാവക്ക, കദ്ദു തുടങ്ങിയ എല്ലാ പച്ചക്കറി ഉല്‍പന്നങ്ങളും കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റിലുണ്ട്.
എന്നാല്‍, വെണ്ടക്ക മാര്‍ക്കറ്റിലുണ്ടെങ്കിലും കാര്‍ട്ടന് ആറര റിയാലാണ് വില.
ഏപ്രില്‍ വരെ ഒമാന്‍ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലുണ്ടാവുമെന്നും അതിനാല്‍ വിലക്കുറവ് അനുഭവപ്പെടുമെന്നും അബ്ദുല്‍ വാഹിദ് പറഞ്ഞു. ഒന്നാം വിള അല്‍പം വൈകിയിരുന്നു. നവംബറിലാണ് ഒന്നാം വിള ആരംഭിച്ചത്്.
രണ്ടാംവിള ജനുവരിയിലാണ് ആരംഭിച്ചത്. ഇനി രണ്ടു വിളകൂടിയുണ്ട്. മൂന്നാം വിളയുടെ ഉല്‍പന്നങ്ങള്‍ ഫെബ്രുവരിയില്‍ മാര്‍ക്കറ്റിലത്തെും. മാര്‍ച്ചിലായിരിക്കും നാലാം വിള മാര്‍ക്കറ്റിലത്തെുന്നത്. ഏപ്രിലോടെ ഒമാനി ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് പിന്‍മാറും. ഇതോടെ വിലയും വര്‍ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.