മറയൂര്‍: കര്‍ഷകരുടെയും കാഴ്ചക്കാരുടെയും മനസ്സിനും കണ്ണിനും ആനന്ദം പകര്‍ന്ന് മറയൂര്‍ മലനിരകളിൽ പ്ലം പഴങ്ങള്‍ പാകമായി. കാന്തല്ലൂര്‍, ഗുഹനാഥപുരം, പെരുമല, പുത്തൂര്‍ പ്രദേശങ്ങളിലെ മലമടക്കുകളിലാണ് പ്ലം വിളവെടുപ്പിന് പാകമായത്.
ഏപ്രില്‍, മേയ് മാസങ്ങളില്‍ മറയൂര്‍ മേഖലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കാന്തല്ലൂര്‍ സന്ദര്‍ശിക്കുമ്പോള്‍ ശീതകാല പച്ചക്കറി കേന്ദ്രമായ ഇവിടെ വിളഞ്ഞ പഴം-പച്ചക്കറി വര്‍ഗങ്ങൾ വാങ്ങുന്നത് പതിവാണ്. ഇത് കണക്കിലെടുത്ത് കര്‍ഷകര്‍ വിളവിറക്കാറുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളാണ് പ്ലം-പീച്ച് സീസണും. പ്രദേശത്ത് വീട്ടുമുറ്റങ്ങളിലും കൃഷിത്തോട്ടങ്ങളിലും പ്ലം മരങ്ങള്‍ വ്യാപകമാണ്. ടൂറിസ്റ്റുകളായിരുന്നു പ്രധാന ഉപഭോക്താക്കൾ. കോവിഡ് പശ്ചാത്തലത്തിൽ വിനോദസഞ്ചാരികള്‍ എത്താത്തത് കർഷകർക്ക് കണ്ണീരാണ്.
ശരാശരി ഒരുമരത്തില്‍നിന്ന് 50 കിലോഗ്രാമാണ് വിളവ്. വിവിധതരം മരങ്ങളില്‍ ഏറ്റവും സ്വാദേറിയ വിക്ടോറിയ പ്ലം ആണ് കാന്തല്ലൂരില്‍ പരമ്പരാഗതമായി കൃഷിചെയ്തുവരുന്നത്. വര്‍ഷത്തില്‍ ഒരുതവണ മാത്രമേ പഴങ്ങള്‍ ഉണ്ടാവൂ.
കിലോക്ക് 80 മുതല്‍ 100 രൂപ വരെ വിലയുണ്ട്. 30 ഗ്രാം മുതല്‍ 50 ഗ്രാം വരെയാണ് ശരാശാരി തൂക്കം. റോസാസി സസ്യ കുടുംബത്തില്‍പെട്ട മരത്തിെൻറ ശാസ്ത്രീയനാമം പ്രൂണസ് എന്നാണ്. ജാം, വൈന്‍ എന്നിവ ഉണ്ടാക്കുന്നതിനാണ് വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നത്. തെക്കേ ഇന്ത്യയില്‍ നീലഗിരി മലനിരകളിലും കൊടൈക്കനാല്‍ മലനിരകളിലുമാണുള്ളത്. കേരളത്തിൽ മറയൂര്‍ മലനിരകളുടെ ഭാഗമായ കാന്തല്ലൂര്‍, പെരുമല പ്രദേശങ്ങളിൽ മാത്രമാണ് കൃഷി. കൊളോണിയല്‍ ഭരണകാലത്ത് തേയിലത്തോട്ടങ്ങള്‍ നിര്‍മിക്കാനെത്തിയ യൂറോപ്യന്മാരാണ് കാന്തല്ലൂരില്ലും നീലഗിരി മലനിരകളിലും ഇതിനെ എത്തിച്ചത്. വൈറ്റമിന്‍ കെ ധാരാളം ഉൾക്കൊള്ളുന്നതാണ് വിക്ടോറിയ പ്ലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.