വാഷിങ്ടൺ: മൂന്നാം ലോകമഹായുദ്ധം അകലെയല്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ നേതൃത്വം അതിനെ തടയുമെന്നും ട്രംപ് പറഞ്ഞു. മിയാമിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പരാമർശം. എഫ്.ഐ.ഐ ( ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
മൂന്നാം ലോകമഹായുദ്ധം കൊണ്ട് ആർക്കും ഒരു നേട്ടവും ഉണ്ടാവില്ല. എന്നാൽ, യുദ്ധം ഏറെ അകലെയല്ല. ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. ബൈഡൻ ഭരണകൂടമാണ് ഒരു വർഷം കൂടി ഭരണം നടത്തിയതെങ്കിൽ യുദ്ധം ഉറപ്പായും ഉണ്ടാവുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ഒരു യുദ്ധത്തിലും യു.എസ് ഭാഗമാവില്ല. അതിനെ തടയുന്നതിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുകയെന്നും ട്രംപ് പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങൾ തടയുകയാണ് തങ്ങളുടെ ലക്ഷ്യം. ഇന്ന് മറ്റുള്ളവരേക്കാൾ കരുത്തരാണ് യു.എസെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിന്റെ കാര്യത്തിൽ ആർക്കും തങ്ങൾക്ക് ഒപ്പമെത്താൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി യു.എസ് മുന്നോട്ട് പോകുന്നതിനിടെയാണ് മൂന്നാംലോക മഹായുദ്ധം സംബന്ധിച്ച ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. സൗദി അറേബ്യയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസും റഷ്യയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളിൽ നിന്ന് യുക്രെയ്നെ മാറ്റിനിർത്തിയത് വിവാദമാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.