മൊറോക്കോ അമ്മത്തണലൊരുക്കി; ഒറ്റ പ്രസവത്തിലെ ഒമ്പത് കൺമണികൾ നാട്ടിലേക്ക് മടങ്ങി

മൊറോക്കോയു​ടെ അമ്മത്തണലിൽനിന്നും പെറ്റുമ്മയോടൊപ്പം അവർ ഒമ്പതുപേരും സ്വന്തം നാടായ മാലിയിലേക്ക് മടങ്ങി. ലോകത്തിലെ അപൂർവങ്ങളിൽ അപൂർവ സംഭവമായിരുന്നു ഈ കുരുന്നുകളുടെ ജനനം. ഒറ്റ പ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾ. ജനനശേഷം 19 മാസങ്ങൾ മൊറോക്കിയിൽ കഴിഞ്ഞ ശേഷമാണ് കുഞ്ഞുങ്ങളും മാതാവും മാലിയിലേക്ക് തിരികെ പോകുന്നത്. ഇവർ ഗിന്നസ് റെക്കോഡിലും ഇടംപിടിച്ചിരുന്നു. 2021 മേയ് മാസത്തിലാണ് ഇവർ ജനിച്ചത്. 27കാരിയായ ഹലീമ സിസ്സെയാണ് ഒമ്പത് കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. അപൂർവസംഭവമായതിനെ തുടർന്ന് മാലിയിൽനിന്ന് ചികിത്സക്കായി മൊറോക്കോയിൽ എത്തുകയായിരുന്നു.

തുടർന്ന് കാസബ്ലാങ്കയിൽ സമ്പൂർണ വൈദ്യസഹായത്തോടെ താമസിച്ചുവരികയായിരുന്നു. സിസേറിയനിലൂടെയാണ് അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികളും ജനിച്ചത്. കാദിഡിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെ പെൺകുട്ടികൾക്ക് പേരിട്ടു. മുഹമ്മദ് ആറാമൻ, ഔമർ, എൽഹാദ്ജി, ബാഹ് എന്നിവരാണ്ആൺമക്കൾ. ജനനസമയത്ത് 500 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നതായി മെഡിക്കൽ ഡയറക്ടർ പ്രഫ. യൂസഫ് അലൗയി വാർത്താ ഏജൻസിയായ എ.എഫ്‌.പിയോട് പറഞ്ഞു.

മാസം തികയാതെയുള്ള ജനനം കാരണം അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. തുടർന്ന് ജീവിതത്തിന്റെ ആദ്യ മാസങ്ങൾ ആശുപത്രിയിൽ ചെലവഴിച്ചു. ശേഷം അവരെ ഒരു അപ്പാർട്ട്മെന്റിലേക്ക് മാറ്റി. അവിടെ ആശുപത്രിയുടെ മുഴുസമയ പരിചരണത്തിലായിരുന്നു അവർ. ഒന്നാം ജൻമദിനത്തിൽ മക്കളെല്ലാം നന്നായിരിക്കുന്നു എന്ന വിവരവുമായി പിതാവ് അബ്ദുൽകാദർ അർബിയും രംഗത്തെത്തി. 'ചിലർ നിശബ്ദരാണ്. മറ്റുള്ളവർ കൂടുതൽ ശബ്ദമുണ്ടാക്കുകയും കരയുകയും ചെയ്യുന്നു. ചിലർ എപ്പോഴും എടുക്കാൻ ആഗ്രഹിക്കുന്നു. അവല്ലൊം വളരെ വ്യത്യസ്തമാണ്. അത് തികച്ചും സാധാരണമാണ്' -അദ്ദേഹം പറഞ്ഞു. മാലിയിൽ എല്ലാവരും തങ്ങളെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - World-record nonuplets return home to Mali from Morocco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.