ലണ്ടൻ: ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലം വളരെ നേർത്തതാണ്. അവിടെ വീണുപോയെന്ന് ഉറപ്പിച്ചുനിൽക്കെ അതിശയങ്ങളുടെ വിസ്മയകരങ്ങളിൽതൊട്ട് പിടിച്ചുകയറിയ ചിലരുണ്ടാകും. അതിജീവനത്തിനുള്ള സാധ്യതകൾ ഒട്ടുമില്ലെന്ന് കരുതുന്ന വേളകളിൽ അതീവഭാഗ്യത്തിന്റെ പിൻബലത്തിൽ തിരികെയെത്തിയവരുടെ കഥകൾ പിന്നാലെ വരുന്നവർക്ക് പ്രത്യാശ പകരുന്നതാവും. അത്തരമൊരു കഥയാണ് ഇംഗ്ലണ്ടിലെ ഫേണെസ് സ്വദേശിനിയായ ക്ലോ ഓസ്റ്റിന്റേത്. വൈദ്യശാസ്ത്രത്തെത്തന്നെ അമ്പരിപ്പിക്കുന്ന അവിശ്വസനീയമായ തിരിച്ചുവരവ്. മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്ന അനുഭവ സാക്ഷ്യമാണ് ക്ലോയുടേത്.
അമ്യൂസ്മെന്റ് പാർക്കിലെ ഊഞ്ഞാലിൽനിന്ന് പിടിവിട്ടുവീണുപോയ ഒരപകടമാണ് നഴ്സിങ് വിദ്യാർഥിനിയായ ക്ലോയെ അത്യാസന്ന നിലയിലായത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തിൽ ശരീരം ഏറക്കുറെ പകുതിയായി മുറിഞ്ഞുപോയ അവസ്ഥയിലായിരുന്നു. ആ 21കാരി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ ഒട്ടുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.
എന്നാൽ, ക്ലോ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. അവളുടെ മനോധൈര്യം ആ തിരിച്ചുവരവിൽ നിർണായകമായി. 22 ദിവസമാണ് യുവതി അബോധാവസ്ഥയിൽ കഴിഞ്ഞത്. തുടർശസ്ത്രക്രിയകളുടെ പരമ്പരകൾ തന്നെ നടത്തി. തിരിച്ചുവന്നാൽ തന്നെ ഇനിയവൾക്ക് നടക്കാനാവില്ലെന്നായിരുന്നു പിന്നീട് ഡോക്ടർമാരുടെ നിഗമനം.
അപകടത്തിൽ അതീവ ഗുരുതരമായ പരിക്കുകളാണ് ക്ലോക്ക് സംഭവിച്ചത്. വലതു കാലിൽ നിരവധി പൊട്ടലുകളാണുണ്ടായത്. അരക്കെട്ടിന് ഗുരുതര പൊട്ടൽ സംഭവിച്ച് ഉടൽ പകുതി മുറിഞ്ഞ പോലായിരുന്നു. ലങ്കഷയറിലെ റോയൽ പ്രിസ്റ്റോൺ ഹോസ്പിറ്റലിലാണ് ഉടനടി പ്രവേശിപ്പിച്ചത്. പരിക്കിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത 'പൂജ്യ'മാണെന്ന വിലയിരുത്തലിലായിരുന്നു.
എന്നാൽ, എല്ലാ മുൻവിധികളും മാറ്റിമറിച്ച്, മൂന്നു മാസം നീണ്ട ചികിത്സയിൽ ക്ലോ സുഖം പ്രാപിച്ചു. ദുരന്തത്തെ അതിജീവിച്ചുവെന്നു മാത്രമല്ല, നടക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഡോക്ടർമാർക്കുതന്നെ അതിശയമേകി അവൾ നടന്നു. ഇപ്പോൾ സാധാരണ ജീവിതം നയിച്ച് സന്തോഷവതിയായിട്ടിരിക്കുന്ന ക്ലോയുടെ തിരിച്ചുവരവ് ബ്രിട്ടീഷ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.