ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ മുങ്ങിയ ‘എം.വി ഓഷ്യൻ വിന്നർ’ എന്ന ചരക്കുകപ്പലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ രണ്ട് ചൈനീസ് പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കരക്കെത്തിച്ചു. കപ്പൽ മുങ്ങി ഏഴാം ദിനമാണ് ഇവരെ സുരക്ഷിതമായി ഒഡീഷയിലെ പാരദ്വീപ് തുറമുഖത്ത് എത്തിച്ചത്.
ആഗസ്റ്റ് 21നായിരുന്നു ബംഗാൾ ഉൾക്കടലിൽ കപ്പൽ മുങ്ങിയത്. കാണാതായ 22 ജീവനക്കാർക്കായി കടലിലും ആകാശത്തുമായി തിരച്ചിൽ തുടരുകയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ആഗസ്റ്റ് 22ന് ലൈഫ് റാഫ്റ്റിൽ നിന്ന് രക്ഷപ്പെടുത്തിയ പാങ് ടോങ്‌ലായ്, ചെൻ ജിയാൻഹെ എന്നിവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ‘വരാദ്’ ആണ് പാരദ്വീപിൽ എത്തിച്ചതെന്ന് കോസ്റ്റ് ഗാർഡ് ചീഫ് പി.ആർ.ഒ കമാൻഡന്റ് അമിത് ഉനിയാൽ പറഞ്ഞു.
യാത്രാവേളയിൽ കപ്പലിൽ വെച്ച് രണ്ടുപേർക്കും വൈദ്യസഹായം നൽകുകയും, ഇമിഗ്രേഷന്റെയും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പാരദ്വീപിലെ കപ്പലിന്റെ ലോഡിങ് ഏജന്റിന് അവരെ കൈമാറുകയും ചെയ്തു. ചൈനീസ് പൗരന്മാരെ അവരുടെ രാജ്യത്തേക്ക് മടക്കി അയക്കുന്നതിനായി ഏജന്റ് ചൈനീസ് എംബസിയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ പാരദ്വീപ് തുറമുഖത്ത് നിന്ന് ഏകദേശം 71,200 മെട്രിക് ടൺ ഇരുമ്പ് അയിര് പൊടിയുമായി ചൈനയിലേക്ക് പുറപ്പെട്ട കപ്പലാണ് ആഗസ്റ്റ് 21ന് പാരദ്വീപിൽ നിന്ന് ഏകദേശം 290 നോട്ടിക്കൽ മൈൽ അകലെ ബംഗാൾ ഉൾക്കടലിലെ ആഴക്കടലിൽ മുങ്ങിപ്പോയത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, 20 ചൈനീസ് പൗരന്മാർ, ഒരു ബംഗ്ലാദേശി, മൂന്ന് മ്യാൻമർ പൗരന്മാർ ഉൾപ്പെടെ 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച കോസ്റ്റ് ഗാർഡ് കപ്പലുകൾ ഒരു ലൈഫ് ബോട്ട് കണ്ടെത്തിയെങ്കിലും അത് ഒഴിഞ്ഞ നിലയിലായിരുന്നു. ഭാഷാ പ്രശ്നങ്ങൾ കാരണം രക്ഷപ്പെട്ട രണ്ട് ചൈനീസ് പൗരന്മാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2007നും 2019നും ഇടയിൽ ലോകമെമ്പാടും അയേൺ ഓർ ചരക്ക് ദ്രവീകരണ സംഭവങ്ങളിൽ കുറഞ്ഞത് 29 നാവികരെങ്കിലും മരിച്ചിട്ടുണ്ടെന്ന് ഈ പ്രസിദ്ധീകരണം ചൂണ്ടിക്കാണിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.