ഇസ്ലാമാബാദ്: തങ്ങളുടെ പക്കൽ മിസൈലുകൾ ഇല്ലായിരുന്നെങ്കിൽ അമേരിക്കയും ഇസ്രായേലും ഗസ്സയെ തകർത്തതുപോലെ ഇറാനെയും ഇല്ലാതാക്കിയേനെ എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. പാകിസ്താൻ സന്ദർശന വേളയിലാണ് അമേരിക്കക്കും ഇസ്രായേലിനുമെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
‘പ്രതിരോധത്തിനായി നമ്മൾ കൈവശം വെച്ചിരിക്കുന്ന മിസൈലുകൾ ഇല്ലായിരുന്നെങ്കിൽ, ഇസ്രായേലും അമേരിക്കയും ഗസ്സയെപ്പോലെ ഇറാനെയും തരിപ്പണമാക്കിയേനെ. സ്ത്രീകളോ കുട്ടികളോ പ്രായമായവരോ എന്ന ഭേദമില്ലാതെ അവർ ഇറാനെ ആക്രമിക്കുമായിരുന്നു,’ പെസെഷ്കിയാൻ പറഞ്ഞു. മനുഷ്യാവകാശത്തെക്കുറിച്ച് അമേരിക്ക സംസാരിക്കുന്നത് വലിയൊരു കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു കാരണവശാലും ആരുമായും ചർച്ചക്ക് തയാറല്ലെന്നും പെസെഷ്കിയാൻ ആവർത്തിച്ചു.
അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിൽ ഇറാന്റെ മിസൈൽ പദ്ധതി ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇക്കാര്യത്തിൽ ചർച്ചക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സ്ഥിരീകരിച്ചു. ഇറാന്റെ ആണവ-മിസൈൽ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചില രാജ്യങ്ങൾക്ക് ബാലിസ്റ്റിക് മിസൈലുകൾ ആകാം, എന്നാൽ ഇറാൻ അത് പാടില്ല എന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും ഷെരീഫ് പറഞ്ഞു.
കഴിഞ്ഞയാഴ്ച അമേരിക്കയും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയെക്കുറിച്ചുള്ള നിബന്ധനകളൊന്നുമില്ല. ആണവായുധങ്ങൾ നിർമിക്കുകയോ ശേഖരിക്കുകയോ ചെയ്യില്ലെന്ന ഉറപ്പ് മാത്രമാണ് ആയുധങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമായുള്ളത്. ഹുർമുസ് കടലിടുക്ക് തുറക്കുന്നതും സാമ്പത്തിക ഉപരോധങ്ങളിൽ ഇളവുകൾ വരുത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ധാരണാപത്രത്തിലുണ്ട്. മറ്റ് രാജ്യങ്ങൾക്ക് മിസൈലുകൾ കൈവശം വെക്കാമെങ്കിൽ ഇറാനും അത് ആകുന്നത് അന്യായമല്ലെന്ന നിലപാടാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇപ്പോൾ സ്വീകരിക്കുന്നത്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നടപടി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാൻ പ്രസിഡന്റ് പാകിസ്താൻ സന്ദർശിക്കുന്നത്. പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും പാകിസ്താൻ നൽകുന്ന പിന്തുണയെ പ്രസിഡന്റ് പെസെഷ്കിയാൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.