വാഷിങ്ടൺ: കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്കും പാകിസ്താനുമൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിരവധി പേരുടെ മരണത്തിനും നാശത്തിനും കാരണമായേക്കാവുന്ന നിലവിലെ ആക്രമണം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് മനസിലാക്കിയ ഇന്ത്യയുടേയും പാകിസ്താന്റേയും ഭരണനേതൃത്വത്തെ കുറിച്ച് അഭിമാനിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
സംഘർഷം തുടർന്നിരുന്നുവെങ്കിൽ ആയിരക്കണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ വെടിനിർത്തൽ കരാറിന് പങ്കുവഹിക്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ട്. ചർചകൾ പോലും ഇല്ലാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തിന് പിന്നാലെ, വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും രംഗത്തെത്തിയിരുന്നു.
വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‍രിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഉപപ്രധാനമന്ത്രി ഇഷാക് ധറും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു. എന്നാൽ, ഇതിന് പിന്നാലെ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ ആക്രമണം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.