ന്യൂഡൽഹി: ഇന്ത്യയുമായുള്ള യുദ്ധം തുടങ്ങിയാൽ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് പാക് എം.പി. രാജ്യത്തിന്റെ നാഷണൽ അസംബ്ലിയിൽ അംഗമായ ഷേർ അഫ്സൽ ഖാൻ മാർവാറ്റാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള യുദ്ധം തുടങ്ങിയാൽ തോക്കുമായി അതിർത്തിയിലേക്ക് പോകുമോയെന്നായിരുന്നു എം.പിയോടുള്ള ചോദ്യം. ഇതിന് മറുപടിയായി ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് എം.പി പറഞ്ഞത്.
എം.പിയുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങളും നിറയുന്നുണ്ട്. പാകിസ്താനിലെ എം.പിക്ക് പോലും അവരുടെ സൈന്യത്തിൽ വിശ്വാസമില്ലെന്ന വിമർശനമാണ് പ്രധാനമായും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
അതേസമയം, ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു. റഷ്യയിലെ പാക് അംബാസിഡറാണ് ആണവായുധ ഭീഷണി മുഴക്കിയത്. ഇന്ത്യ ആക്രമിച്ചാൽ ആണാവായുധം ഉൾപ്പടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നാണ് പാകിസ്താന്റെ ഭീഷണി.
റഷ്യൻ മാധ്യമമായ ആർ.ടിക്ക് നൽകിയ അഭിമുഖത്തിൽ പാക് നയതന്ത്ര പ്രതിനിധിയായ മുഹമ്മദ് ഖാലിദ് ജമാലിയാണ് അഭിപ്രായപ്രകടനം നടത്തിയത്. പാകിസ്താനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടെന്നായിരുന്നു ഖാലിദിന്റെ പരാമർശം.
ഇന്ത്യയിലെ മാധ്യമങ്ങൾ തങ്ങൾക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചർച്ചകളിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. എന്നാൽ, ഇന്ത്യ ആക്രമിച്ചാൽ സാധാരണ ആയുധങ്ങൾ മുതൽ ആണവായുധങ്ങൾ വരെ ഉപയോഗിച്ച് ആക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ പാകിസ്താൻ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിർത്തികളിൽ 130 മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.