സൊഹ്‌റാൻ മംദാനിയും ലൂവ്‌റും; ഈ വർഷം ഏറ്റവും കൂടുതൽ തെറ്റായി ഉച്ചരിക്കപ്പെട്ട വാക്കുകൾ

വാഷിങ്ടൺ: സൊഹ്‌റാൻ മംദാനിയുടെ തെരഞ്ഞെടുപ്പ് മുതൽ ലൂവ്‌റിലെ ആഭരണ കൊള്ള വരെ ഈ വർഷം തരംഗം സൃഷ്ടിച്ച വാർത്തകളിലൂടെ കടന്നുപോവുന്നത് അമേരിക്കക്കാരിൽ മിക്കവർക്കും ഉച്ചാരണം കൊണ്ട് ബാലികേറാമലയായി. ന്യൂയോർക്ക് നഗരത്തിലെ നിയുക്ത മേയറുടെയും വിഖ്യാതമായ പാരീസ് മ്യൂസിയത്തിന്റെയും പേര് 2025ൽ ഏറ്റവും തെറ്റായി ഉച്ചരിക്കപ്പെട്ട വാക്കുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഭാഷാ പഠന കമ്പനിയായ ‘ബാബെലും’ ക്ലോസ്ഡ് ക്യാപ്റ്റിങ് കമ്പനിയായ ‘ദി ക്യാപ്ഷനിംഗ് ഗ്രൂപ്പും’ ചേർന്നാണ് യു.എസിലെ വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, മറ്റ് പൊതു വ്യക്തികൾ എന്നിവർ ഈ വർഷം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ വാക്കുകളുടെ ഒരു പട്ടിക പുറത്തിറക്കിയത്. 

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള മൽസരത്തോടെയാണ് മംദാനി ആഗോള മാധ്യമങ്ങളിൽ വാർത്താ തരംഗം സൃഷ്ടിച്ചത്. Zoh-RAHN mam-DAH-nee എന്ന് ഉച്ചരിക്കേണ്ട പേര് ആളുകൾ അവസാന പേരിന് ഇടയിൽ M ഉം N ഉം ചേർത്ത് തെറ്റായി ഉച്ചരിക്കുകയായിരുന്നുവെന്ന് ബാബെൽ പറഞ്ഞു.

ചിലർ തന്റെ പേര് ശരിയായി ഉച്ചരിക്കാൻ ശ്രമിക്കുന്നു. ചിലർ മനഃപൂർവ്വം അത് തെറ്റായി ഉച്ചരിക്കുന്നുവെന്നും മംദാനി പറഞ്ഞിരുന്നു. ഒരു മേയർ മൽസര ചർച്ചക്കിടെ, മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ തന്റെ പേര് ഉച്ചരിച്ചതിൽ അദ്ദേഹം രോഷാകുലനായി. ‘എന്റെ പേര് മംദാനി എന്നാണ്. എം-എ-എം-ഡി-എ-എൻ-ഐ’ എന്ന് തന്റെ എതിരാളിയോട് കടുപ്പിച്ച് പറഞ്ഞു.

ഒക്ടോബറിൽ ഫ്രാൻസിലെ കിരീട-ആഭരണങ്ങൾ മോഷണം പോയതിനെത്തുടർന്നാണ് ലൂവ്ര്  മ്യൂസിയം വാർത്തകളിൽ നിറഞ്ഞത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയത്തിന്റെ പേര് പലരും തെറ്റായി ഉച്ചരിച്ചു.

ശരിയായ ഉച്ചാരണം LOOV-ruh ആണെന്നും ‘ruh’ എന്നതിൽ വളരെ മൃദുവായ ഉച്ചാരണം ഉണ്ടെന്നും ബാബെൽ പറയുന്നു. ഇത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ്. ഇവയിൽ പല വാക്കുകളും വ്യത്യസ്ത ഭാഷകളിൽ നിന്നാണ് വരുന്നത്. അതിനാൽ നമ്മൾ മുമ്പൊരിക്കലും ഉണ്ടാക്കിയിട്ടില്ലാത്ത ഒരു ശബ്ദവുമായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു’ എന്ന് ബാബെലിലെ ഭാഷാ-സാംസ്കാരിക വിദഗ്ധനായ എസ്റ്റെബാൻ ടൗമ പറഞ്ഞു.

Tags:    
News Summary - Sohran Mandani and Louvre; The most mispronounced words of the year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.