ന്യൂഡൽഹി: പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കുകയും ആഗോള ഇന്ധന വിപണിയെ പ്രതിസനധിയിലാക്കുകയും ചെയ്ത ഇറാൻ-യു.എസ്. ഇസ്രായേൽ യുദ്ധത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ മധ്യസ്ഥതവഹിച്ച പാക് നേതാക്കളും ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. യുദ്ധത്തിന് രണ്ടാഴ്ചത്തെ വെടിനിർത്തൽ സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ച്ചിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്, സമാധാന ചർച്ചകളിൽ പാകിസ്താന്‍റെ പങ്കിനെ പ്രശംസിക്കുന്നതായിരുന്നു. 'മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ അക്ഷീണം പരിശ്രമിച്ചതിന് എന്റെ പ്രിയ സഹോദരന്മാരായ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ഫീൽഡ് മാർഷൽ അസീം മുനീറിനും ഞാൻ നന്ദിയും കടപ്പാടും അറിയിക്കുന്നു' എന്നായിരുന്നു അരാഗ്ച്ചിയുടെ പോസ്റ്റ്.
സമാധാന ചർച്ചകളിൽ ഇസ്ലാമാബാദിന്റെ പങ്ക് യു.എസും സ്ഥിരീകരിക്കുന്നതായിരുന്നു ട്രൂത്ത് സോഷ്യലിൽ അരാഗ്ച്ചിയുടെ കുറിപ്പ് പങ്കിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ നടപടി. തൊട്ടുപിന്നാലെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സിലെ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു "ഇറാനും യു.എസും അവരുടെ സഖ്യകക്ഷികളും ചേർന്ന് ലെബനാൻ ഉൾപ്പെടെ എല്ലായിടത്തും നടത്തുന്ന ആക്രമണങ്ങിളിൽ ഉടനടി വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ടെന്ന് ഏറ്റവും വിനയത്തോടെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്". വെടിനിർത്തൽ ധാരണയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന് അഗാധമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള ചർച്ചക്കായി ഇരു രാജ്യങ്ങളിലേയും പ്രതിനിധികളെ ഏപ്രിൽ 10 വെള്ളിയാഴ്ച ഇസ്ലാമാബാദിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിൽ 'ഇസ്ലാമാബാദ് ചർച്ചകൾ' വിജയിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുഷെരീഫ് പറഞ്ഞു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണയിലെത്തുന്നതിന് മുമ്പ് പ്രസിഡന്റ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പാക് ഫീൽഡ് മാർഷൽ മുനീറുമായും സംസാരിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മാർഷൽ മുനീർ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ഇറാന്റെ വിദേശകാര്യ മന്ത്രി അരാഗ്ചി എന്നിവർ രാത്രി മുഴുവൻ പരസ്പരം സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നയതന്ത്രനീക്കത്തിന്‍റെ വിജയം
"ഇന്ന് രാത്രി മുഴുവൻ നഗരവും മരിക്കും, ഒരിക്കലും തിരിച്ചുവരില്ല" എന്നായിരുന്നു വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ട്രംപ് പറഞ്ഞത്. പിന്നെ എങ്ങനെയാണ് യു.എസും ഇറാനും വെടിനിർത്തൽ കരാറിൽ എത്തിയത്?. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന്റെ വിദേശകാര്യ മന്ത്രി അരാഗ്ചിയും പാക് ഫീൽഡ് മാർഷൽ മുനീറും നയിച്ച സമർഥമായ മധ്യസ്ഥത ചർച്ചയെന്നാണ് ഇതിനുള്ള ഉത്തരം.
മാർച്ച് അവസാനം മുതൽ പാകിസ്താൻ സമാധാന ശ്രമം ആരംഭിച്ചിരുന്നു. മാർച്ച് 29 ന് തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നിരാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തുകയും ചെയ്തു. പിന്നീട് പാകിസ്താൻ പ്രധാന മധ്യസ്ഥനായി ഉയർന്നുവരികയായിരുന്നു. യു.എസിന്റെ 15 പോയിന്റ് നിർദേശം ഇറാനെ അറിയിച്ചതും പിന്നീട് ഇറാന്റെ പ്രതികരണങ്ങൾ യു.എസിന് തിരികെ നൽകിയതും പാകിസ്താനായിരുന്നു.
ഇരുപക്ഷത്തിനും പാകിസ്താൻ വിശ്വസ്ഥർ
ഒരു രാജ്യം ഒരു സംഘർഷത്തിൽ മധ്യസ്ഥനാകണമെങ്കിൽ, ഇരു കക്ഷികളും അതിനെ വിശ്വസിക്കേണ്ടതുണ്ട്. യു.എസുമായി വളെഅടുത്തബന്ധം കാരണം ഇറാൻ ഗൾഫ് രാജ്യങ്ങളെ വിശ്വസിക്കുന്നില്ല. യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുതയും ചെയ്തു. എന്നാൽ അതിർത്തി പങ്കിടുന്ന പാകിസ്താനും ഇറാനും തമ്മിൽ അടുത്ത നയതന്ത്ര ബന്ധമുണ്ട്. കൂടാതെ, പലസ്തീൻ പ്രശ്‌നം കാരണം പാകിസ്താന് ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. ഇക്കാരണങ്ങളാൽ ഇറാൻ പാകിസ്താനെ വിശ്വസിക്കുകയും ചെയ്യുന്നു.
യു.എസിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ വർഷം മുതൽ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെട്ടു. ഗാസയിൽ സമാധാനം ഉറപ്പാക്കാൻ ട്രംപി മുന്നോട്ടുവെച്ച 'സമാധാന ബോർഡ്'ൽ പാകിസ്താനും പങ്കുചേർന്നിർന്നു. പാക് മാർഷൽ മുനീറിനെ ട്രംപ് തന്റെ "പ്രിയപ്പെട്ട ഫീൽഡ് മാർഷൽ" എന്ന് പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, മുനീറിന് യു.എസിലും ഇറാനിയൻ പ്രതിരോധവിഭാഗത്തിലും ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. ഇത് അത്തരം ചർച്ചകളിൽ പാകിസ്ഥാന് ഒരു മുൻതൂക്കം നൽകുന്നു. ഇതിനുപുറമെ, ഗൾഫ് രാജ്യങ്ങളുമായും പാകിസ്താൻ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇത് സംഘർഷ പരിഹാരത്തിന് എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്താൻ പാകിസ്താനെ സഹായിച്ചു. ചൈനയുടെ ഉറച്ച പിന്തുണ പാകിസ്താന്‍റെ വിശ്വാസ്യത വർധിപ്പിച്ചു.
പാകിസ്താന് വെടിനിർത്തൽ ആവശ്യമായി വന്നത് എന്തുകൊണ്ട്?
ലോക രാഷ്ട്രീയത്തിൽ പങ്കുവഹിക്കാനുള്ള ഒരു ശ്രമത്തിനപ്പുറം പ്രായോഗിക പരിഗണനകളാണ് സമാധനശ്രമങ്ങൾക്കു ചുക്കാൻ പിടിക്കാൻ പാകിസ്താനെ പ്രേരിപ്പിച്ചത്.പാകിസ്താൻ പശ്ചിമേഷ്യയിൽ നിന്നാണ് രാജ്യത്തേത്തുള്ള എണ്ണയുടെ ഭൂരിഭാഗവും ബാങ്ങുന്നത്, നിരവധി പാകിസ്താനികൾ ഗൾഫ് രാദ്യങ്ങളിൽ ജോലി ചെയ്യുകയും നാട്ടിലേക്ക് പണമയക്കുകയും ചെയ്യുന്നു. മേഖലയിലെ സംഘർഷവും ഹുർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതും ആഗോള ഇന്ധന വില ഉയർത്തിയതും പാകിസ്താനും പ്രതിഫലിച്ചു. ഇതെല്ലാം ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ആഭ്യന്തരസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും പാക് അധികൃതർക്കുണ്ടായിരുന്നു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലിഖാംനഇയെ കൊലപ്പെടുത്തിയത് പാകിസ്താനിൽ വൻ പ്രതിഷേധങ്ങൾക്കും നരവധി മരണങ്ങൾക്കും കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.