ന്യൂഡൽഹി: കാനഡയിൽ പഠിക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർഥികൾ രാജ്യത്ത് പഠന അനുമതി വ്യവസ്ഥകൾ പാലിക്കുന്നതിന്റെ തെളിവ് ഹാജറാക്കണമെന്ന് കാനഡ. ഇക്കാര്യമുന്നയിച്ച് നിരവധി വിദ്യാർഥികൾക്ക് ഭരണൂടം കത്തുകൾ അയച്ചു. “21 ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ നൽകുന്നതിൽ പരാജയപ്പെടുന്നത് കാനഡയിലെ നിങ്ങളുടെ താൽക്കാലിക താമസ പദവി നഷ്ടപ്പെടാൻ ഇടയാക്കും,” എന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
മാർച്ച് 23ന് കാനഡ ഓഡിറ്റർ ജനറൽ പാർലമെന്റിൽ സമർപ്പിച്ച ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോഗ്രാമിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രോഗ്രാമുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഓഡിറ്റർ ജനറൽ കാരെൻ ഹൊഗൻ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് നിലവിലെ എൻറോൾമെന്റ് സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന ഔദ്യോഗിക കത്ത്
ഇമിഗ്രേഷൻ, റഫ്യൂജീസ് ആന്‍റ് സിറ്റിസൺഷിപ്പ് കാനഡ(ഐ.ആർ.സി.സി)ക്ക് നൽകണമെന്നാണ് നിർദേശം. കാനഡയിൽ നേരത്തെ പഠിച്ച വിദ്യാഭ്യാസ സ്ഥാനങ്ങൾ സംബന്ധിച്ച വിവരങ്ങളും നൽകണം.
മുൻ വർഷങ്ങളിൽ വിദ്യാഭ്യാസ പദ്ധിതിയുമായി ബന്ധപ്പെട്ട വൻ തട്ടിപ്പ് നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശ വിദ്യാർഥി പെർമിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ത്വരിതഗതിയിൽ അന്വേഷിക്കാനും എല്ലാമാസവും 15നകം ഹൗസ് ഓഫ് കോമൺസിന്റെ പൗരത്വ, കുടിയേറ്റ സ്റ്റാൻഡിങ് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യാനും ഐ.ആർ.സി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്.
രേഖകളിൽ കൃത്രിമം നടത്തി വിസ നൽകുന്നില്ലെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിദ്യാർഥികൾക്കും ഏജന്റുമാരെയും ഐ.ആർ.സി.സി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 2023 നും 2024 നും ഇടയിൽ പഠന അനുമതി വ്യവസ്ഥകൾ പാലിക്കാത്ത 153,000-ത്തിലധികം വിദ്യാർഥികളെ കണ്ടെത്തിയിരുന്നു. എന്നാൽ ഓരോ വർഷവും 2,000 കേസുകൾ മാത്രമേ അന്വേഷിക്കാൻ ഫണ്ട് ഉണ്ടായിരുന്നുള്ളൂ എന്ന് എ.ജിയുടെ റിപ്പോർട്ട് പറയുന്നു.
2018 നും 2023 നും ഇടയിൽ വ്യാജ രഖകൾ ഉപയോഗിച്ച് തരപ്പെടുത്തിയ 800 പഠന പെർമിറ്റുകൾ ഐ.ആർ.സി.സി തിരിച്ചറിഞ്ഞു.ഇവരിൽ പലരും പിന്നീട് കാനഡയിൽ ഇമിഗ്രേഷൻ പെർമിറ്റുകൾക്ക് അപേക്ഷിച്ചു. ഇതിൽ 710 അപേക്ഷകർ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചതായി അവകാശപ്പെട്ടു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അത്തരം സ്ഥാപനങ്ങൾ നിലവിലില്ലെന്ന് കണ്ടെത്തി.
വിദ്യാഭ്യാസതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പുതിയ പരിശോധനാ സംവിധാനത്തിലൂടെ തുടർനടപടികൾ സ്വീകരിക്കാനും സർക്കാർ ഐ.ആർ.സി.സിയോട് നിർദേശിച്ചു. തട്ടിപ്പ് തടയുന്നതിന് കാലഹരണപ്പെട്ട പെർമിറ്റുകൾ, കാലാവധി നീട്ടാൻ അപേക്ഷിക്കാത്തവർ തുടങ്ങിയ സംബന്ധിച്ച രേഖകൾ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് കൈമാറാനും ഐ.ആർ.സി.സി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.