വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്. എക്സിക്യൂട്ടീവ് കോപ്ലക്സിനു സമീപം ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് ആറിനാണ് 21കാരനായ ആക്രമി സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ തുടരെ വെടിയുതിർത്തത്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഈ സമയം വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നെന്നും സുരക്ഷിതാനാണെന്നും സീക്രട്ട് സർവിസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷ ഉദ്യോഗസ്ഥരുടെ തിരിച്ചുള്ള വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി ബാഗിനുള്ളിൽനിന്ന് തോക്കെടുത്ത് സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സീക്രട്ട് സർവിസ് കമ്യൂണിക്കേഷൻ തലവൻ ആന്തണി ഗുഗ്ലിയൽമി അറിയിച്ചു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷ ഉദ്യോഗസ്ഥരുടെ തിരിച്ചുള്ള വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
ട്രംപ് ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ ഓഫിസിൽ തുടരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ റിപ്പോർട്ടിങ്ങിലായിരുന്ന എ.ബി.സി ന്യൂസ് ലേഖിക സെലീന വാങ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി സാക്ഷ്യപ്പെടുത്തി.
വെടിയൊച്ച കേട്ട മാധ്യമപ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പരിസരത്തെ വെടിവെപ്പിൽ രഹസ്യ അന്വേഷണ വിഭാഗത്തെ (സീക്രട്ട് സർവിസ്) സഹായിക്കാൻ എഫ്.ബി.ഐ (FBI) സംഭവസ്ഥലത്തുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. ഓവൽ ഓഫിസിലുണ്ടെന്നും ഇറാനുമായുള്ള അന്തിമ കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചതിന് പിന്നാലെയാണ് വെടിവെപ്പ്.
ഒരു മാസം മുമ്പ് വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് വിരുന്നിനിടെയും സമാന രീതിയിൽ വെടിവെപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.