'വ്യാഴാഴ്ച രാവിലെ ആറിന് തൊട്ടപ്പുറത്തെവിടെയോ മിസൈൽ വീഴുന്ന ഉഗ്രശബ്ദം കേട്ടാണ് ഹോസ്റ്റലിലുള്ള എല്ലാവരും ഉണർന്നത്. അതുവരെ അടക്കിപ്പിടിച്ച ചെറിയ പേടി ഇതോടെ വലിയ ആശങ്കയിലേക്ക് വഴിമാറി. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് ഞങ്ങൾ. എല്ലാവരും ഒന്നാം വർഷ വിദ്യാർഥികളാണ്. എന്തു ചെയ്യണമെന്ന് കൃത്യമായി അറിയില്ല. പ്രാർഥനയോടെ കാത്തിരിക്കുകയാണ് എല്ലാവരും...''
യുക്രെയ്നിലെ ഖാർക്കിവിലുള്ള വി.എൻ കരാസിൻ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന എറണാകുളം നെട്ടൂർ സ്വദേശിനി ചാന്ദ്നി പർവീന്‍റെ വാക്കുകൾ. പുറത്തെങ്ങും പുകയും വലിയ ശബ്ദവുമാണ്. ഹോസ്റ്റലിലുള്ളവരെല്ലാം മൂന്നുമാസം മുമ്പ് മാത്രമെത്തിയ ഒന്നാം വർഷക്കാരാണ്.
ആർക്കും പ്രദേശത്തെക്കുറിച്ചോ പ്രാദേശിക ഭാഷയെക്കുറിച്ചോ അറിയില്ല. ഇവരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലെല്ലാം വിദ്യാർഥികളുടെ ഭയാശങ്കകൾ നിറഞ്ഞ വാക്കുകളും സമാശ്വസിപ്പിക്കലുകളും മാത്രമേയുള്ളൂ. വൈദ്യുതിബന്ധം ഏതുനിമിഷവും വിച്ഛേദിക്കപ്പെടുമെന്നും ഭക്ഷണം, വെള്ളം തുടങ്ങിയവ പരമാവധി സൂക്ഷിച്ചുപയോഗിക്കണമെന്നുമാണ് അധികൃതർ പറഞ്ഞിട്ടുള്ളത്.
സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാമെന്നും ദിവസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് പോകാനാകുമെന്നുമുള്ള അറിയിപ്പിനെത്തുടർന്ന് എല്ലാം പാക്ക് ചെയ്ത് കാത്തിരിക്കുകയാണ്. നെട്ടൂർ പുതുക്കാട്ട് പറമ്പിൽ മൻസൂർ അഹമ്മദിന്‍റെയും ജസീലയുടെയും മകളാണ് ചാന്ദ്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.