താരിഖ് റഹ്മാൻ
ധാക്ക: 1971 മാർച്ച് 25ന് ബംഗ്ലാദേശിൽ പാകിസ്താൻ സൈന്യം നടത്തിയ അതിക്രൂരമായ കൂട്ടക്കൊലയുടെ സ്മരണ പുതുക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ. 'വംശഹത്യ ദിന'ത്തോടനുബന്ധിച്ച് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചത്. ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരവും ക്രൂരവുമായ ദിനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
1971 മാർച്ച് 25ന്റെ ഇരുളടഞ്ഞ രാത്രിയിൽ 'ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്' എന്ന പേരിൽ നിരായുധരായ ബംഗ്ലാദേശ് ജനതക്ക് നേരെ പാകിസ്ഥാൻ അധിനിവേശ സേന ഹീനമായ വംശഹത്യയാണ് നടത്തിയത്. ധാക്ക സർവകലാശാല, പിൽഖാന, രാജർബാഗ് പൊലീസ് ലൈൻസ് എന്നിവിടങ്ങളിൽ അധ്യാപകർക്കും സാധാരണക്കാർക്കും നേരെ സൈന്യം വിവേചനരഹിതമായി വെടിയുതിർത്തു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൂട്ടക്കൊലയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂട്ടക്കൊലയ്‌ക്കെതിരെ ചട്ടഗ്രാമിലെ 8-ാം ഈസ്റ്റ് ബംഗാൾ റെജിമെന്റ് 'ഞങ്ങൾ കലാപം നടത്തുന്നു' (We Revolt) എന്ന് പ്രഖ്യാപിച്ചുകൊണ്ട് സായുധ പ്രതിരോധം ആരംഭിച്ചു. ഇതാണ് ഒമ്പത് മാസം നീണ്ടുനിന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് വഴിയൊരുക്കിയതെന്നും താരിഖ് റഹ്മാൻ പറഞ്ഞു.
1971ൽ ബംഗ്ലാദേശിൽ നടന്നത് വംശഹത്യയാണെന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ 'ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂനിറ്റി കൗൺസിൽ' സ്വാഗതം ചെയ്തു. നീതിയും സമത്വവും മാനുഷിക മൂല്യങ്ങളുമുള്ള ഒരു വികസിത ബംഗ്ലാദേശ് കെട്ടിപ്പടുക്കാൻ എല്ലാ പൗരന്മാരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് കൊണ്ട് ജനങ്ങളോട് ആഹ്വാനം ചെയ്തു. രക്തസാക്ഷികളുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. 'സ്വാതന്ത്ര്യത്തിന്റെ മൂല്യം വരുംതലമുറക്ക് മനസ്സിലാക്കിക്കൊടുക്കാൻ മാർച്ച് 25ലെ വംശഹത്യയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്' എന്നും താരിഖ് റഹ്മാൻ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.