ന്യൂഡൽഹി: വിസ അപേക്ഷകർ അവർ ഉപയോഗിക്കുന്ന എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും അതിന്‍റെ യൂസർ നെയിമുകളും വെളിപ്പെടുത്തണമെന്ന് ഇന്ത്യയിലെ യു.എസ് എംബസി. കഴിഞ്ഞ അഞ്ച് വർഷമായി അപേക്ഷകർ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളും യൂസർനെയിമുകളുമാണ് ഡി.എസ്-160 ഫോമില്‍ വെളിപ്പെടുത്തേണ്ടത്. ഇവ ലംഘിച്ചാൽ വിസ നിഷേധിക്കുന്നതിന് കാരണമാകുമെന്ന് എംബസി അറിയിച്ചു.
'വിസ അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷമായി അവർ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ ഉപയോക്തൃനാമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും ഡി.എസ്-160 വിസ അപേക്ഷാ ഫോമിൽ പട്ടികപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം വിസ അപേക്ഷയിലെ വിവരങ്ങൾ സത്യമാണെന്നും സാക്ഷ്യപ്പെടുത്തണം. എംബസി എക്സിലൂടെ അറിയിച്ചു.
ഇവയുടെ ലംഘനം ഭാവി വിസകൾ അയോഗ്യമാകുന്നതിനും കാരണമാകുമെന്നും എംബസി അറിയിച്ചു. വിസ പ്രക്രിയയുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമാണിത്.
തിങ്കളാഴ്ച യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിദ്യാർഥി വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് പുനരാരംഭിച്ചതിന് ശേഷം പരിശോധനക്കായി എല്ലാ വിദ്യാർഥി വിസ അപേക്ഷകരോടും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരസ്യമാക്കാൻ യു.എസ് എംബസി ആവശ്യപ്പെട്ടു.
നേരത്തെയും വിഷയത്തില്‍ എംബസി അറിയിപ്പ് പുറത്തിറക്കിയിരുന്നു. പശ്ചാത്തല പരിശോധനക്കായി എല്ലാ വിദ്യാർഥി വിസ അപേക്ഷകരോടും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കാന്‍ യു.എസ് എംബസി ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.