വാഷിങ്ടൺ: ഇറാൻ സംഘർഷം ആഗോള വിപണിയെ പിടിച്ചുലക്കുന്ന സാഹചര്യത്തിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കിൽ യു.എസ് നാവികസേന സുരക്ഷയൊരുക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. 'ആവശ്യമെങ്കിൽ യു.എസ് നാവികസേന ഹുർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കറുകൾക്ക് അകമ്പടി സേവിക്കും. എന്തുവന്നാലും ലോകത്തേക്കുള്ള ഊർജ്ജപ്രവാഹം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പുവരുത്തും' -ട്രംപ് കുറിച്ചു.
സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് മേഖലയിലൂടെയുള്ള സമുദ്ര വ്യാപാരത്തിന് രാഷ്ട്രീയ സുരക്ഷാ ഇൻഷുറൻസും സാമ്പത്തിക ഗ്യാരണ്ടിയും നൽകാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന് പ്രസിഡന്റ് നിർദേശം നൽകി. 'മേഖലയിലൂടെ സഞ്ചരിക്കുന്ന ഊർജ്ജ കപ്പലുകൾ ഉൾപ്പെടെയുള്ള എല്ലാ കപ്പൽ ഗതാഗതത്തിനും മിതമായ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ ഡി.എഫ്.സിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തികവും സൈനികവുമായ കരുത്ത് ലോകത്തെ ഏറ്റവും മികച്ചതാണ്. കൂടുതൽ നടപടികൾ ഉടനുണ്ടാകും' ട്രംപ് കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ എട്ട് ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 85 ഡോളർ കടന്നു. 2024 ജൂലൈക്ക് ശേഷം ആദ്യമായാണ് വില ഇത്രയും ഉയരുന്നത്. ലോകത്തെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ-ഒമാൻ തീരങ്ങൾക്കിടയിലുള്ള തന്ത്രപ്രധാനമായ ഒരു പാതയാണത്. യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളും ഇറാന്റെ തിരിച്ചടിയും കാരണം ഈ പാത വഴിയുള്ള ഗതാഗതം നിലവിൽ ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
ഊർജ്ജ വിലയിലുണ്ടായ വർധനവ് ആഗോളതലത്തിൽ വീണ്ടും പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭീതി ഉയർത്തിയിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ പലിശനിരക്ക് കുറക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തെ ബാധിച്ചേക്കാം. വാൾസ്ട്രീറ്റ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, യൂറോപ്യൻ വിപണികളായ ഫ്രാങ്ക്ഫർട്ടും പാരിസും മൂന്ന് ശതമാനത്തിലധികം തകർച്ച നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.