ബൈഡന്‍റെ കുടിയേറ്റ നയത്തിന് കനത്ത തിരിച്ചടി; ട്രംപിന്‍റെ 'റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ' സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

വാഷിങ്ടണ്‍ ഡി.സി: മെക്‌സിക്കോ-യു.എസ് അതിര്‍ത്തിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് അഭയാർഥികളെ നിരാശയിലാക്കി ട്രംപ് കൊണ്ടുവന്ന 'റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ' (REMAIN IN MEXICO) നയത്തിന് സ്റ്റേ നല്‍കണമെന്ന ബൈഡന്‍ ഗവർമെന്‍റിന്‍റെ അപേക്ഷ യു.എസ് സുപ്രീംകോടതി തള്ളി. ബൈഡന്‍റെ കുടിയേറ്റ നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ വിധി. ഒന്‍പത് ജഡ്ജിമാരില്‍ ആറു പേരുടെ പിന്തുണയോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഡെമോക്രാറ്റിക്ക് നോമിനികളായ മൂന്നു ജഡ്ജിമാര്‍ ഭൂരിപക്ഷ തീരുമാനത്തോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റാണ് ട്രംപിന്‍റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

മെക്‌സിക്കോ-ടെക്‌സസ് അതിര്‍ത്തിയില്‍ ആയിരക്കണക്കിന് അഭയാർഥികളാണ് അമേരിക്കയിലേക്കുള്ള അവസരവും കാത്ത് കഴിയുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ഗ്രെഗ് എംബര്‍ട്ട് ഫെഡറല്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച ടെക്‌സസിലെ ഫെഡറല്‍ ജഡ്ജി ട്രംപിന്‍റെ നയം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. കോടതിയുടെ പുതിയ ഉത്തരവ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ സ്വാഗതം ചെയ്തു. അനധികൃതമായി ആരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിയമനടപടികള്‍ പൂര്‍ത്തീകരിച്ചും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചും മാത്രമേ അമേരിക്കയിലേക്ക് പ്രവേശനാനുമതി നല്‍കാവൂ എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

Tags:    
News Summary - US Supreme Court Orders The 'Remain in Mexico' Policy Reinstated For Asylum-Seekers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.