ഇറാനിലെ കല്യാണച്ചടങ്ങിന് നേരെ നടന്നത് അമേരിക്കൻ ആക്രമണം തന്നെയെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് യു.എസ്
വാഷിങ്ടൺ: ഇറാനിലെ വിവാഹാഘോഷ ചടങ്ങിനിടെയുണ്ടായ മാരകമായ സ്ഫോടനം അമേരിക്കൻ ആയുധം നേരിട്ട് പതിച്ചുണ്ടായതാണെന്ന വിവരങ്ങൾ പുറത്തുവന്നു. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളും ചിത്രങ്ങളും വിശദമായി പരിശോധിച്ച് ആയുധ വിദഗ്ദ്ധരാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായതോടെ, അമേരിക്ക ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറാന്റെ തെക്കൻ തീരദേശ മേഖലയായ സിറിക് കൗണ്ടിയിലെ കുഹസ്റ്റാക് ഗ്രാമത്തിലെ ഒരു വീട്ടിൽ നടന്ന വിവാഹച്ചടങ്ങിന് നേരെ ആക്രമണമുണ്ടാകുന്നത്. സ്ഫോടനത്തിൽ നാല് വയസ്സുകാരൻ ആമിർ-മുഹമ്മദ് കരീമി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്നടിഞ്ഞ വീടുകൾക്കിടയിൽ നിന്ന് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുമ്പോൾ ഗ്രാമത്തിൽ കണ്ണീരണിയുന്ന രംഗങ്ങളാണ് കണ്ടത്. 'ഇതൊരു സൈനിക താവളമായിരുന്നുവെങ്കിൽ ഇത്രയധികം വേദന തോന്നില്ലായിരുന്നു. ഒരു വിവാഹച്ചടങ്ങിന്റെ സന്തോഷത്തെയാണ് അവർ ചോരക്കളമാക്കി മാറ്റിയത് ' - പ്രാദേശികവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക ഇതുവരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാൽ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ഇതൊരു വഴിതെറ്റി വന്ന മിസൈലോ അല്ലെങ്കിൽ പ്രതിരോധ സംവിധാനത്തിൽ തട്ടി തെറിച്ചതോ അല്ലെന്നും, അമേരിക്കൻ നിർമ്മിത ആയുധം നേരിട്ട് പതിച്ചതാണെന്നും വ്യക്തമാക്കുന്നു. യു.എസ് സൈന്യത്തിന് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്താൻ തങ്ങൾ തയാറാണെന്നാണ് വൈസ് പ്രസിഡന്റ് വാൻസ് ഇതിനോട് പ്രതികരിച്ചത്. എന്നാൽ തങ്ങൾ സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്ന് അമേരിക്കൻ സൈനിക വക്താവ് അവകാശപ്പെട്ടു.
ആറുമാസം മുമ്പ് ഇറാന്റെ ഒരു പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈലാക്രമണത്തിൽ 175-ലധികം കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും യു.എസ് സേനയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു. വരാനിരിക്കുന്ന നിർണ്ണായകമായ നവംബർ മിഡ്-ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്കുള്ളിൽ തന്നെ ട്രംപ് ഭരണകൂടത്തിന് മേൽ വൻ ജനകീയ സമ്മർദ്ദമാണ് ഉയർന്നുവരുന്നത്. അതേസമയം, സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.