`രാത്രി ഉച്ചഭാഷിണി വെച്ച് ഉറക്കം കളയുന്നു'; ഇസ്രായേൽ തടങ്കലിൽ കഴിയുന്ന ഫലസ്തീന്‍ ഡോക്ടർക്ക് ക്രൂര പീഡനം, പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകന്‍

തെഹ്റാൻ: ഇസ്രായേൽ തടങ്കലിൽ കഴിയുന്ന ഫലസ്തീൻ ഡോക്ടറും കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടറുമായ ഡോ. ഹുസാം അബു സഫിയ ഗുരുതര പീഡനത്തിന് ഇരയാകുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ. ജയിൽ ഉദ്യോഗസ്ഥർ നിരന്തരം മർദിക്കുകയും ഉറക്കം നിഷേധിക്കുകയും തടങ്കലിലെ ദുരനുഭവങ്ങൾ അഭിഭാഷകനോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അബു സഫിയ അറിയിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ നാസർ ഒദെ അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യ ഇസ്രായേലിലെ നിറ്റ്സാൻ ജയിലിനുള്ളിലെ റാകെഫെറ്റ് തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന അബു സഫിയയെ ഒദെ സന്ദർശിച്ചത്.

കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെ മാസങ്ങളായി തടവിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തടങ്കലിൽ അദ്ദേഹം തുടർച്ചയായി കടുത്ത പീഡനത്തിന് ഇരയാകുന്നതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

തടവിലായ ഡോക്ടറുടെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കഴിഞ്ഞ മാസം ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലും ആവശ്യപ്പെട്ടിരുന്നു. മുഷ്ടികൊണ്ട് ഇടിക്കുകയും ചവിട്ടുകയും ശരീരത്തിന്റെ സ്വകാര്യവും അതീവ സൂക്ഷ്മവുമായ ഭാഗങ്ങൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ലാത്തികൊണ്ട് അടിക്കുകയും ചെയ്തുവെന്നും പറയുന്നു. രാത്രിയിലുടനീളം ഉച്ചഭാഷിണികളിലൂടെയും മറ്റ് ശബ്ദങ്ങളിലൂടെയും മനഃപൂർവം ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അബു സഫിയ സ്ഥിരമായി പീഡനത്തിന് ഇരയാകുകയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും അദ്ദേഹത്തിന്റെ കുടുംബവും നേരത്തേ തന്നെ ആരോപിച്ചിരുന്നു.

ഏകാന്ത തടവിൽ കഴിയുന്ന അദ്ദേഹത്തിന് ദിവസേന അക്രമവും മർദനവും നേരിടേണ്ടിവരുന്നുവെന്ന് അഭിഭാഷകനും മുന്നറിയിപ്പ് നൽകിയിരുന്നു. കമാൽ അദ്‌വാൻ ആശുപത്രിയിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇസ്രായേൽ സൈന്യം അബു സഫിയയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഈ ആശുപത്രി ഇസ്രായേൽ സൈന്യം തകർക്കുകയും ചെയ്തു.

Tags:    
News Summary - Dr. Hossam Abu Safia: Torture in Israeli Detention and Lawyer's Revelations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.