ബ്രാംപ്ടൺ: പ്രായമായവരെ ലക്ഷ്യമിട്ട് പോൺസി (Ponzi) മാതൃകയിൽ 1.4 ദശലക്ഷം ഡോളറിന്റെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കാനഡയിലെ ബ്രാംപ്ടണിൽ പഞ്ചാബി വംശജനായ 62-കാരൻ പിടിയിൽ. നവ്ദീപ് ബൊപ്പാരയാണ് പീൽ റീജിയണൽ പോലീസിന്റെ പിടിയിലായത്.
പ്രതിയും അദ്ദേഹത്തിന്റെ കമ്പനിയായ 'ബി.എൽ.എം കാനഡ കോർപ്പറേഷനും' ചേർന്ന്, താൻ ഒരു വിജയകരമായ മോർട്ട്ഗേജ് ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചെന്നാണ് കേസ്. 2017-ലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. സ്വകാര്യ മോർട്ട്ഗേജുകൾ, കോണ്ടോമിനിയം വികസന പദ്ധതികൾ, ലീഗൽ ട്രസ്റ്റുകൾ എന്നിവയിൽ പണം നിക്ഷേപിക്കുമെന്നും ഉറപ്പായ ലാഭവിഹിതം നൽകുമെന്നും നിക്ഷേപകർക്ക് വാഗ്ദാനം നൽകിയിരുന്നു.
തുടക്കത്തിൽ ചില നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചെങ്കിലും പിന്നീട് അത് നിലച്ചു. മറ്റ് നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് ആദ്യകാല നിക്ഷേപകർക്ക് പണം നൽകിയതെന്ന് പോലീസ് കണ്ടെത്തി. ഏകദേശം 1,465,000 ഡോളറിന്റെ നഷ്ടമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെയ് 26-നാണ് ബ്രാംപ്ടൺ സ്വദേശിയായ നവ്ദീപ് ബൊപ്പാരയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉപാധികളോടെ വിട്ടയച്ചതായും ജൂൺ 29-ന് ഒന്റാറിയോ കോടതിയിൽ ഹാജരാകണമെന്നും പോലീസ് അറിയിച്ചു. ഇനിയും കൂടുതൽ ഇരകൾ രംഗത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.