തെഹ്റാൻ: നിർണായകമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ഇറാനും ഒമാനും തമ്മിൽ കരാറിലെത്തിയതായി റിപ്പോർട്ട്. ജലപാത വീണ്ടും തുറക്കണമെങ്കിൽ ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ യു.എസ് തയ്യാറാകണമെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ ഇതുമായിബന്ധപ്പെട്ട സംയുക്ത ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല.
ഹുർമുസ് ഒരു യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. സുരക്ഷിത കപ്പൽ ഗതാഗതത്തിനായുള്ള ക്രമീകരണം ഉണ്ടാകുമെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായിയെ ഉദ്ധരിച്ച് 'ഇറാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്തു.
എങ്കിലും ഇരു തീരദേശ രാജ്യങ്ങളും ദേശീയ പരമാധികാരം സംരക്ഷിച്ചുകൊണ്ട് തന്നെ സുരക്ഷിതമായ വാണിജ്യ ഗതാഗതം അനുവദിക്കുന്നതിനായി കൃത്യമായ പ്രവേശന, നിർഗമന ഇടനാഴികൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇറാൻ തുറമുഖത്തേക്ക് വരുന്ന വാണിജ്യ ഗതാഗതത്തിന്റെ മേൽനോട്ടം ഇറാൻ വഹിക്കും, അതേസമയം പുറത്തേക്ക് പോകുന്ന കപ്പലുകളെ ഒമാൻ കൈകാര്യം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക ചർച്ചകൾ തുടരുകയാണ്. പ്രവർത്തന പ്രോട്ടോക്കോളുകൾ, ആശയവിനിമയ മാർഗ്ഗങ്ങൾ, പരിസ്ഥിതി സുരക്ഷാ മുൻകരുതലുകൾ എന്നിവ അന്തിമ രൂപത്തിലാക്കിക്കൊണ്ടിരിക്കുകയാണെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ചർച്ചകളിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ജലപാത ഉടൻതന്നെ തുറക്കില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഊന്നിപ്പറയുന്നു. പൂർണ്ണമായ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്, ഇറാനുമേലുള്ള യു.എസ് നാവിക ഉപരോധങ്ങൾ പിൻവലിക്കുക, സൈനിക ഭീഷണികൾ അവസാനിപ്പിക്കുക, സാമ്പത്തിക ഉപരോധങ്ങൾ എടുത്തുകളയുക തുടങ്ങിയ കാര്യങ്ങളിൽ യു.എസ് ധാരണ പാലിക്കണമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാൻ വളരെ മോശമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഹുർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് ഇറാൻ ശക്തമായ മറുപടിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.