ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 47 പേർ മരിച്ചതിന് പിന്നാലെ വീണ്ടും ഭൂചലനം. 6.9 തീവ്രതയുള്ള ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ സുമാത്ര ദ്വീപിലാണ് ശനിയാഴ്ച വൈകിട്ട് ഭൂചലനം അനുഭവപ്പെട്ടത്. ഒരേദിവസം രാജ്യത്ത് ഉണ്ടായ രണ്ടാമത്തെ ശക്തമായ ഭൂകമ്പമാണിത്.
ദ്വീപിന്റെ തലസ്ഥാനമായ മേഡനിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ തെക്കുകിഴക്കായി പെമതാങ്സിയാന്തർ മേഖലയാണ് പ്രഭവകേന്ദ്രം. ഭൂമിയുടെ ഏകദേശം 183 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
6.9 തീവ്രതയുള്ള ഭൂചലനം വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
പുതിയ ഭൂചലനമുണ്ടായി മണിക്കൂറുകൾക്ക് മുമ്പാണ് കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായത്. ഈ ഭൂചലനത്തിൽ 47 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടങ്ങളും വീടുകളും തകർന്നതോടൊപ്പം വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഫ്ലോറസിലെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എൻഡെ നഗരത്തിൽനിന്ന് ഏകദേശം 68 കിലോമീറ്റർ വടക്കുപടിഞ്ഞാറ് സമുദ്രത്തിനടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു. 7.7 തീവ്രതയുള്ള ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യൻ അധികൃതർ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ചില തീരപ്രദേശങ്ങളിൽ ചെറിയ സുനാമി തിരമാലകൾ ഉണ്ടായതായാണ് വിവരം.
പ്രധാന ഭൂചലനത്തിന് പിന്നാലെ 235ലേറെ തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 6.2 തീവ്രത വരെയുള്ള ഭൂചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനങ്ങൾക്കിടയിലും തുടർചലനങ്ങൾ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഫ്ലോറസിലെ പല മേഖലകളിലും റോഡുകൾ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടതും വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നാഗെകെവോ മേഖലയിൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിട്ടു.
7.7 തീവ്രതയുള്ള ഭൂകമ്പത്തെ തുടർന്ന് ഏകദേശം 2,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. വീടുകൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില പ്രദേശങ്ങളിൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
പസഫിക് ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ പ്രധാന ടെക്ടോണിക് പ്ലേറ്റുകൾ തമ്മിലുള്ള സങ്കീർണമായ ചലനങ്ങൾ കാരണം ഇവിടെ ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.