വാഷിങ്ടൺ: ഇറാനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യു.എസിന് കനത്ത നാശനഷ്ടമുണ്ടായതായി ഔദ്യോഗിക റിപ്പോർട്ട്. യുദ്ധവിമാനങ്ങളും റീപ്പർ ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യു.എസ് വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യു.എസ് കോൺഗ്രസിന്റെ ലൈബ്രറിയുടെ കീഴിലുള്ള കോൺഗ്രസ് റിസർച്ച് സർവീസ് (സി.ആർ.എസ്)ന്‍റെ റിപ്പോർട്ട് ആണ് പുറത്തുവന്നത്. ഈ കണക്ക് അന്തിമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘർഷം തുടരുന്നതിനാലും, വർഗീകരണം നടന്നുകൊണ്ടിരിക്കുന്നതിനാലും കേടുപാടുകൾ സംഭവിച്ചതോ നശിച്ചതോ ആയ വിമാനങ്ങളുടെ എണ്ണം പരിഷ്കരിക്കാമെന്നും റിപ്പോർട്ടിലുണ്ട്.
നാല് എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ, ഒരു എഫ്-35 എ ലൈറ്റ്നിങ് II യുദ്ധവിമാനം, ഒരു എ-10 തണ്ടർബോൾട്ട് II ഗ്രൗണ്ട്-അറ്റാക്ക് വിമാനം, ഏഴ് കെ.സി-135 സ്ട്രാറ്റോടാങ്കർ ഏരിയൽ റീഫ്യുവലിംഗ് വിമാനം, ഒരു എ-3 സെൻട്രി എഡബ്ല്യുഎസിഎസ് വിമാനം, രണ്ട് എം.സി-130 ജെ കമാൻഡോ II സ്പെഷ്യൽ ഓപ്പറേഷൻ വിമാനം, ഒരു എച്ച്എച്ച്-60 ഡബ്ല്യു ജോളി ഗ്രീൻ II ഹെലികോപ്റ്റർ, 24 എംക്യു-9 റീപ്പർ ഡ്രോണുകൾ, ഒരു എംക്യു-4സി ട്രൈറ്റൺ ഡ്രോൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യുഎസ് കോൺഗ്രസിനും കമ്മിറ്റികൾക്കും നയപരവും നിയമപരവുമായ വിശകലനം നൽകുന്ന സിആർഎസ്, പ്രതിരോധ വകുപ്പിന്റെയും യു.എസ് സെൻട്രൽ കമാൻഡിന്റെയും വാർത്താ റിപ്പോർട്ടുകളും പ്രസ്താവനകളും പരിശോധിച്ചാണ് നഷ്ടങ്ങൾ കണക്കാക്കിയത്.
ഇറാനിലെ സൈനിക പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക ചെലവുകൾ പുനഃപരിശോധനക്ക് വിധേയമാക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഇറാനിലെ യുദ്ധത്തിൽ പ്രതിരോധ വകുപ്പിന്റെ ചെലവ് എസ്റ്റിമേറ്റ് 29 ബില്യൺ യുഎസ് ഡോളറായി വർധിച്ചതായി ആക്ടിംഗ് പെന്റഗൺ കംട്രോളർ ജൂൾസ് ഡബ്ല്യു ഹർസ്റ്റ് വ്യക്തമാക്കിയിരുന്നു. മേയ് 12ന് ഹൗസ് അപ്രോപ്രിയേഷൻസ് സബ്കമ്മിറ്റിയുടെ ഒരു വാദം കേൾക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സമാധാന ധാരണയിൽ എത്തിയിട്ടില്ല. യുദ്ധത്തോടെ ഇറാൻ ഹുർമുസ് കടലിടുക്ക് അടക്കുകയും ആഗോള വിപണിയിൽ എണ്ണ വില വർധിച്ചിരിക്കുകയുമാണ്. ഇത് അമേരിക്കയിൽ ട്രംപിനെതിരേ കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയാണ് ട്രംപ് ഇറാനെതിരെ ആക്രമണത്തിന് പുറപ്പെട്ടതെന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.