മാലിയിൽ സൈനിക കേന്ദ്രങ്ങളിൽ വിമത വിഭാഗത്തിന്‍റെ ആക്രമണം

ബമാക്കോ: മാലിയിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വിമത സഖ‍്യത്തിന്‍റെ ആക്രമണം. ടുവാറെഗ് നേതൃത്വത്തിലുള്ള വിമത സഖ്യം ഒരേസമയം ആക്രമണം നടത്തിയതായി സൈന്യം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മാലി സൈന്യവും റഷ‍്യന്‍ അർധ സൈന്യവും നിലയുറപ്പിച്ചിരിക്കുന്ന വടക്കൻ നഗരമായ ഗാവോ, ബുൽകെസ്സി എന്നീ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. സായുധ തീവ്രവാദ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി നടത്തിയ ആക്രമണമാണിതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഉടൻ തന്നെ സുരക്ഷാ സേന പ്രത്യാക്രമണം നടത്തി. അക്രമികളെ തുരത്താനും സൈനിക താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വടക്കൻ മാലിക്ക് സ്വയംഭരണവും സ്വാതന്ത്ര്യവും വേണമെന്ന ആവശ‍്യവുമായി പ്രവർത്തിക്കുന്ന അസവാദ് ലിബറേഷൻ ഫ്രണ്ട് സഖ്യമാണ് പ്രധാനമായും ടുവാറെഗ് വിമത സഖ്യത്തിലുള്ളത്. ഇവർക്ക് വ്യത്യസ്ത രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെങ്കിലും, മാലിയിലെ സൈനിക ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ മാസങ്ങളായി ഇരുകൂട്ടരും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. വടക്കൻ മാലിയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നാണ് ഗാവോ. മേഖലയിലെ സൈനികസാന്നിധ‍്യം മൂലം ബുൽകെസ്സിയിലും തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്.

2012 മുതൽ മാലി നിരന്തരമായ സംഘർത്തിലൂടെയാണ് കടന്നുപോകുന്നത്. ഫ്രഞ്ച് സൈന്യത്തിന്റെ പിന്മാറ്റത്തിനും ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യസംഘം മടങ്ങിയതിനും ശേഷം ജനറൽ അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടം റഷ്യയുടെ പിന്തുണയാണ് കൂടുതലും ആശ്രയിക്കുന്നത്. 2026 ഏപ്രിലിൽ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ പുതിയ ആക്രമണങ്ങൾ. അന്ന് ബമാകോ, കാട്ടി, ഗാവോ, കിദാൽ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഏകോപിത ആക്രമണങ്ങൾ നടത്തിയത്. വിമത ഗ്രൂപ്പുകൾ തമ്മിലുള്ള സഹകരണമാണ് ഇത് തെളിയിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആക്രമിക്കപ്പെട്ട പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. വടക്കൻ, മധ്യ മാലിയിലെ ചില ഭാഗങ്ങളിൽ സംഘർഷം ഇപ്പോഴും സജീവമാണ്. റഷ്യയുടെ ആഫ്രിക്ക കോർപ്സിന്റെ പിന്തുണയോടെ മാലി സൈന്യം പ്രത്യാക്രമണം നടത്തുന്നുണ്ട്.

Tags:    
News Summary - Rebel faction attacks military bases in Mali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.