യു.എസും ഇറാനും സമാധാന കരാറിൽ എത്തി; വെള്ളിയാഴ്ച ഒപ്പുവെക്കും

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായി. യു.എസും ഇറാനും തമ്മിൽ ഒരു "സമാധാന കരാറിൽ" എത്തിയതായും അത് "നിലവിൽ" ഉണ്ടെന്നും വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഒപ്പുവെക്കൽ ചടങ്ങ് നടക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. "ഇറാനുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായി," എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹുർമുസ് കടലിടുക്കിലെ ഇറാനെതിരായ യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു.

ഇറാനെതിരായ യു.എസ് ഉപരോധം അവസാനിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള പ്രാഥമിക ധാരണയിലെത്തിയതായി ഇറാനിയൻ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ലബനാൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും യുദ്ധവും സൈനിക നടപടികളും തിങ്കളാഴ്ച രാത്രി മുതൽ ശാശ്വതമായി അവസാനിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. എണ്ണവില കുറയാൻ കാരണമായ ഒരു പ്രാഥമിക കരാറാണിത്. ഇറാൻ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ആഗോള എണ്ണ, വാതക വിതരണത്തിനുള്ള പ്രധാന കപ്പൽ പാതയായ ഹുർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിക്കാൻ അദ്ദേഹം ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു. 

മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണ് ധാരണ ആദ്യം പ്രഖ്യാപിച്ചത്. "ലെബനൻ ഉൾപ്പെടെ എല്ലാ സൈനിക നടപടികളും ഉടനടി സ്ഥിരമായി അവസാനിപ്പിക്കണമെന്ന്" കരാറിൽ നിർദേശിക്കുന്നതായി എക്‌സിലെ പോസ്റ്റിൽ ഷെരീഫ് പറഞ്ഞു. ധാരണ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഹുർമുസ് കടലിടുക്കിലെ വാഷിംഗ്ടണിന്റെ നാവിക ഉപരോധം പിൻവലിക്കാനുള്ള കരാറിനെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. സമാധാന കരാറിന്റെ ഭാഗമായി മേഖലയിൽ 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കും. ഇറാനുമേലുള്ള ഉപരോധങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ കൂടുതൽ വിപുലമായ ഒരു കരാർ ചർച്ച ചെയ്യുമെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. ഇറാന്റെ യുറേനിയം ശേഖരം അടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇറാന്റെ തടഞ്ഞുവച്ച ഫണ്ടുകൾ വിട്ടുകൊടുക്കുന്നത് ഏതൊരു കരാറിന്റെയും അവിഭാജ്യഭാഗമാകുമെന്ന് ഇറാന്‍ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ധാരണയായോ എന്നത് വ്യക്തമല്ല.

കരാറിൽ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. പരസ്പരം ആക്രമണം അവസാനിപ്പിക്കണമെന്ന ട്രംപിന്റെയും മറ്റുള്ളവരുടെയും ആഹ്വാനങ്ങൾ അംഗീകരിക്കാതെ ഇസ്രായേൽ ലബനാനിൽ ആക്രമണം തുടർന്നത് ചർച്ചകളിൽ തടസ്സമായിരുന്നു. ഇറാനിൽ യു.എസുമായുള്ള കാരിനെതിരെ ശക്തമായ പ്രതിഷേധവും അരങ്ങേറിയിരുന്നു. വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കൻ താൽപ്പര്യത്തിന് വവങ്ങുന്നുഎന്നായിരുന്നു പ്രധാന ആരോപണം. ഇതോടെ പാക്കിസ്താന്‍റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കുകയായിരുന്നു. ഇന്നലെ ഖത്തർ പ്രതിനിധിയും മധ്യസ്ഥ ശ്രമങ്ങൾക്കായി തെഹ്റാനിൽ എത്തിയിരുന്നു.

ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമേന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങൾക്കുനേരെയും ഇസ്രായേലിലും ഇറാൻ പ്രത്യാക്രമണം നടത്തി. ഹിസ്ബുല്ലയും ഇറാനെതിരെ മിസൈൽ തൊടുത്തു. ഇതോടെ ഇസ്രായേൽ ലബനാനിലും ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നു. യുദ്ധം ഒരു മാസം പിന്നട്ട്, ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച് ഇസ്രായേൽ ലബനാനിൽ അതിരൂക്ഷമായ ആക്രമണം തുടരുകയായിരുന്നു. പിന്നീട്  പാക് മധ്യസ്ഥതയിൽ ഇസ് ലാമാബാദിൽ ഇരു വിഭാഗവും ചർച്ച നടത്തിയെങ്കിലും  അലസിപ്പിരിഞ്ഞു. പിന്നീട് രണ്ടാംഘട്ട ചർച്ച പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പല തണ കരാറിൽ ഒപ്പുവെക്കുമെന്ന് ട്രംപ് പഖ്യാപിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല.    

Tags:    
News Summary - US, Iran reach preliminary agreement to end war, signing set for Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.