തെഹ്‌റാൻ: യു.എസ്-ഇറാൻ സമാധാന കരാർ ഒപ്പിടുന്ന സമയവുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിൽക്കുന്നതിനിടെ ഖത്തറിൽ നിന്നുള്ള പ്രതിനിധി സംഘം ഞായറാഴ്ച തെഹ്‌റാനിൽ എത്തിയതായി റിപ്പോർട്ട്.കരാറിൽ ഒപ്പുവെക്കുന്നതിന് ഇറാനു മേൽ സമ്മർദം ചെലുത്തുന്നതിനാണ് ഖത്തർ പ്രതിനിധി സംഘത്തിന്റെ സന്ദർശനം. വെർച്വൽ ഒപ്പിടൽ പദ്ധതിക്ക് മുന്നോടിയായി ഇറാൻ നേതൃത്വം ചർച്ചകൾ തുടരുന്നതിനിടെയാണിത്.
ഇറാനിൽ ആഭ്യന്തര എതിർപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നയതന്ത്ര നീക്കം. ഒരു വിഭാഗം വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിക്കെതിരെ ഇറാനിൽ കടുത്ത പ്രതിഷേധം ഉയർത്തുകയും അമേരിക്കയുമായി ചർച്ച ചെയ്യുന്ന ധാരണയിലെ നിബന്ധനകളെ വിമർശിക്കുകയും ചെയ്തു.ഇറാനുമായുള്ള സമാധാന ധാരണയിൽ ഞായറാഴ്ച വെർച്വലായി ഒപ്പിടുമെന്ന് അമേരിക്കയും മധ്യസ്ഥനായ പാകിസ്താനും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ ഇത് അംഗീകരിച്ചിട്ടില്ല.
കരാർ അന്തിമമാക്കാൻ ഖത്തർ പ്രതിനിധി രാവിലെ തെഹ്‌റാനിലേക്ക് പോയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാക് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ അന്തിമ ധാരണയ്ക്ക് ഇറാനു മേൽ സമ്മർദം ചെലുത്താനാണ് ഖത്തർ നീക്കം.സംഘർഷം അവസാനിപ്പിക്കുക, ഇറാന്റെ ആണവ പദ്ധതി അഭിസംബോധന ചെയ്യുക, ഇറാനിയൻ തുറമുഖങ്ങൾക്കുള്ള യു.എസ് വിലക്ക് ഉടനടി പിൻവലിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര ധാരണാപത്രം (എം.ഒ.യു) പ്രതീക്ഷിക്കുന്ന കരാറിന്റെ ഭാഗമാണ്.
അതേസമയം സമാധാന കരാറിൽ ഒപ്പുവെക്കുന്നതിനായി യു.എസ്, ഇറാനിയൻ പ്രതിനിധികൾ ഇന്ന് ഒരു വെർച്വൽ മീറ്റിങ് നടത്തുമെന്ന് അൽ അറബിയ്യ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥത വഹിക്കുന്ന സർക്കാരുകളായ പാകിസ്താനും ഖത്തറും യോഗത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യോഗത്തിൽ പങ്കെടുക്കുമെന്ന് അൽ അറബിയ്യ ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
കരാർ ഒപ്പിട്ട ശേഷം ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും സൗജന്യ യാത്ര അനുവദിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. ധാരണയിൽ ഒപ്പിട്ടാൽ ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം ലഘൂകരിക്കുമെന്നും തുടർന്ന് ആണവ ചർച്ചകൾ നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം ഇറാന്റെ ആണവ നിരായുധീകരണത്തിന് പകരം സംഘർഷം അവസാനിപ്പിക്കുന്നതിനും അതിന്റെ പരിസമാപ്തിക്കും ലെബനനുമായി ബന്ധപ്പെട്ട ആശങ്കകൾക്കും മുൻഗണന നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. ഇറാന്റെ തടഞ്ഞുവച്ച ഫണ്ടുകൾ വിട്ടുകൊടുക്കുന്നത് ഏതൊരു കരാറിന്റെയും "അവിഭാജ്യ" ഭാഗമാകുമെന്ന് വക്താവ് കൂട്ടിച്ചേർത്തുവെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.