വാഷിങ്‌ടൺ/തെഹ്‌റാൻ: ഇറാനിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 300 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപ ഫണ്ട് രൂപവത്കരിക്കാൻ അമേരിക്ക-ഇറാൻ കരാറിൽ വ്യവസ്ഥയുള്ളതായി റിപ്പോർട്ട്. ഇതിൽ പകുതിയിലേറെ തുകയും ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു അന്തിമ കരാറിലെത്താൻ ഇരുപക്ഷത്തിനും സാമ്പത്തിക ഉത്തേജനം നൽകുക എന്നതാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. വെള്ളിയാഴ്ച കരാർ ഒപ്പുവെക്കാൻ വാഷിങ്‌ടണും തെഹ്‌റാനും തയ്യാറെടുക്കുമ്പോൾ, പദ്ധതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതൊരു സ്വകാര്യ നിക്ഷേപ സംവിധാനമാണെന്നും, പുനർനിർമാണത്തിനുള്ളതോ നഷ്ടപരിഹാരം നൽകാനുള്ളതോ ആയ പരിപാടിയല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ സർക്കാർ പണമോ ഗ്രാൻറുകളോ ഉൾപ്പെടില്ല.
യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരമായി 400 ബില്യൺ ഡോളർ വേണമെന്ന് ആദ്യം ഇറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നൽകാൻ കഴിയില്ലെന്ന് അമേരിക്ക അറിയിക്കുകയായിരുന്നു.
ഊർജം, ലോജിസ്റ്റിക്സ്, നിർമാണം, ഗതാഗതം എന്നീ മേഖലകളിൽ നിക്ഷേപം ഉറപ്പുനൽകുന്നതാണ് പുതിയ ഫണ്ട്. അമേരിക്ക, ഗൾഫ് അറബ് രാജ്യങ്ങൾ, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ കമ്പനികൾ ഇതിനായി ധനസഹായം നൽകാൻ സമ്മതിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ‘പുനർനിർമ്മാണ-വികസന ഫണ്ട്’ എന്ന ആശയവും ഉയർന്നുവന്നിട്ടുണ്ട്. ലോണുകൾ, ക്രെഡിറ്റ് ലൈനുകൾ അല്ലെങ്കിൽ നേരിട്ടുള്ള ധനസഹായം വഴി മേഖലയിലെ രാജ്യങ്ങൾ ഇതിലേക്ക് സംഭാവന നൽകണമെന്നാണ് പദ്ധതിയിലെ നിർദ്ദേശം. യുദ്ധത്തിൽ തകർന്ന മുബാറകെ സ്റ്റീൽ കോംപ്ലക്സ്, റിഫൈനറികൾ, വിമാനത്താവളങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പുനർനിർമ്മിക്കാൻ ഈ പണം ഉപയോഗിക്കും.
അമേരിക്കൻ ഉപരോധങ്ങൾ നീക്കുന്നതിനും വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികൾ മോചിപ്പിക്കുന്നതിനുമുള്ള സമാന്തര ചർച്ചകളിൽ നിന്ന് ഈ നിക്ഷേപ ഫണ്ട് വേറിട്ടതാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇവ രണ്ടും വ്യത്യസ്ത ലക്ഷ്യങ്ങളും സമയക്രമങ്ങളുമുള്ള രണ്ട് സാമ്പത്തിക പാതകളാണ്. അന്തിമ കരാർ ഒപ്പുവെച്ചതിന് ശേഷമേ ഫണ്ട് രൂപവത്കരിക്കുകയോ പ്രവർത്തനക്ഷമമാക്കുകയോ ചെയ്യുകയുള്ളൂ. ധാരണാപത്രം ഒപ്പുവെച്ചാൽ 60 ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കും.
ഇറാൻ ആണവ പരിപാടി ഉപേക്ഷിക്കുകയും, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇല്ലാതാക്കുകയും, കർശനമായ പരിശോധനകൾക്ക് വിധേയമാവുകയും ചെയ്താൽ 300 ബില്യൺ ഡോളറിന്റെ ഗൾഫ് പിന്തുണയുള്ള പുനർനിർമ്മാണ ഫണ്ടിലേക്ക് പ്രവേശനം ലഭിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേരത്തെ പറഞ്ഞിരുന്നു.
ഫണ്ട് എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്നോ ആരുടെ നേതൃത്വത്തിലായിരിക്കുമെന്നോ വ്യക്തമാക്കാൻ വൃത്തങ്ങൾ തയ്യാറായില്ല, പ്രധാന കാര്യങ്ങൾ ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ കമ്പനികൾ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും പൂർണ്മായ പട്ടിക പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.