ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് സൈനിക ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ജി7 ഉച്ചകോടിയിൽ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തൊട്ടടുത്തിരുന്നാണ് മോദി സംസാരിച്ചത്.
സംഘർഷം മേഖലയിലുടനീളമുള്ള രാജ്യങ്ങൾക്ക് വൻ മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾ വരുത്തിവച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു.
"പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ ഉണ്ടായ പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം മേഖലയിലെ നമ്മുടെ സൗഹൃദ രാജ്യങ്ങളിൽ ജീവഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഹുർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര വ്യാപാരത്തിലുണ്ടായ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. നിരവധി ഇന്ത്യൻ സിവിലിയന്മാർക്കും ജീവൻ നഷ്ടപ്പെട്ടു," പ്രധാനമന്ത്രി മോദി പറഞ്ഞു.
ആഗോള സമുദ്ര വ്യാപാരത്തിലൂടെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. സമുദ്ര പാതകൾ സുരക്ഷിതമായി തുടരുന്നുവെന്നും നാവികർക്ക് ഭയമില്ലാതെ അവരുടെ കടമകൾ നിർവഹിക്കാൻ കഴിയുമെന്നും നാം ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആശങ്കകൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും എല്ലാ രാജ്യങ്ങളുമായും പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഒമാൻ ഉൾക്കടലിൽ പലാവു പതാകയുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയെ യുഎസ് സൈന്യം ആക്രമിച്ച് മൂന്ന് ഇന്ത്യൻ പൗരന്മാർ മരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലെ യുഎസ് ഉപരോധം ലംഘിച്ചുവെന്നോ ഇറാനിയൻ എണ്ണ കടത്താൻ ശ്രമിച്ചുവെന്നോ ആരോപിച്ച് ഇന്ത്യൻ ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച മൂന്ന് കപ്പലുകൾക്കെതിരെ നടപടിയെടുത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ജൂൺ 8 ന് എംടി മാരിവെക്സ്, ജൂൺ 10 ന് എംടി സെറ്റെബെല്ലോ, ജൂൺ 11 ന് എംടി ജൽവീർ എന്നീ കപ്പലുകൾക്ക് നേരെയായിരുന്നു ആക്രമണം.
സമുദ്ര വ്യാപാരത്തിലെ തടസ്സങ്ങളിലേക്കും പ്രധാന കപ്പൽ ഇടനാഴികളിൽ നാവികർ നേരിടുന്ന അപകടസാധ്യതകളിലേക്കും മോദി യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ലോകവ്യാപകമായി കടൽമേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ആക്രമണങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഇന്ത്യയുടെ നിലപാട് മോദി വിശദീകരിച്ചത്.
ഇന്ത്യ ലോകത്തിലെ പ്രധാന വ്യാപാര രാജ്യങ്ങളിലൊന്നായതിനാൽ ചരക്ക് ഗതാഗതത്തിന്റെ ഏറിയ പങ്കും സമുദ്രപാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലോ മറ്റ് അന്താരാഷ്ട്ര കടൽപാതകളിലോ ഉണ്ടാകുന്ന അസ്ഥിരത രാജ്യത്തിന്റെ വ്യാപാര മേഖലയെ നേരിട്ട് ബാധിക്കുമെന്ന് മോദി പറഞ്ഞു. എണ്ണ, ഭക്ഷ്യവസ്തുക്കൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള വിതരണ ശൃംഖലയിൽ കടൽപാതകൾ നിർണായകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ന് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉച്ചകോടിയിലെ പരാമർശമെന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനു പുറമെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. 2025 ഫെബ്രുവരിയിൽ വാഷിങ്ടണിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിനിടെ പല തവണ ടെലഫോൺ സംഭാഷണം നടന്നെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.