വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ പ്രധാനപ്പെട്ട കമാൻഡുകളിലൊന്നായ യു.എസ് ഇന്തോ-പസഫിക് കമാൻഡ് അതിന്റെ പഴയ പേരായ 'യു.എസ് പസഫിക് കമാൻഡ്' എന്നാക്കി മാറ്റിയതായി അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു. കമാൻഡിന്റെ ദീർഘകാലത്തെ ചരിത്രത്തെയും പാരമ്പര്യത്തെയും മാനിച്ചാണ് ഈ പേര് മാറ്റം.
1947ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാനാണ് ഈ കമാൻഡ് സ്ഥാപിച്ചത്. ഏഴ് പതിറ്റാണ്ടിലേറെക്കാലം യു.എസ് പസഫിക് കമാൻഡ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. അമേരിക്കയുടെ ഏറ്റവും പഴയതും വലുതുമായ ഏകീകൃത സൈനിക കമാൻഡുകളിൽ ഒന്നാണിത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സുരക്ഷാ ക്രമീകരണങ്ങളിലും, കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം തുടങ്ങിയ നിർണായക ഘട്ടങ്ങളിലും ഈ കമാൻഡ് വഹിച്ച പങ്ക് വളരെ വലുതാണ്. ഈ ചരിത്രപരമായ വേരുകളെ ആദരിക്കാനാണ് പേര് പുനഃസ്ഥാപിക്കുന്നതെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്താണ് 'യു.എസ് പസഫിക് കമാൻഡ്' എന്നത് 'യു.എസ് ഇന്തോ-പസഫിക് കമാൻഡ്' എന്ന് പുനർനാമകരണം ചെയ്തത്. ഇന്ത്യൻ മഹാസമുദ്രവും പസഫിക് സമുദ്രവും തമ്മിലുള്ള വർധിച്ചുവരുന്ന ബന്ധത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് അന്ന് പേര് മാറ്റിയത്. അന്ന് പ്രതിരോധ സെക്രട്ടറിയായിരുന്ന ജെയിംസ് മാറ്റിസ്, ഈ കമാൻഡ് ബോളിവുഡ് മുതൽ ഹോളിവുഡ് വരെ വ്യാപിച്ചു കിടക്കുന്നതാണെന്ന് വിശേഷിപ്പിച്ചിരുന്നു.
പേര് മാറ്റിയെങ്കിലും കമാൻഡിന്റെ പ്രവർത്തനമേഖലയിലും ദൗത്യത്തിലും മാറ്റങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയുടെ പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി വരെ നീളുന്ന മേഖലയിലെ സൈനിക ചുമതലകൾ പഴയതുപോലെ തുടരും. സ്വതന്ത്രവും തുറന്നതുമായ ഒരു മേഖല നിലനിർത്തുക, പ്രാദേശിക സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുക തുടങ്ങിയ അടിസ്ഥാന ദൗത്യങ്ങളിൽ മാറ്റമൊന്നുമില്ല.
അഡ്മിറൽ സാമുവൽ പാപ്പാരോ ആണ് നിലവിൽ ഈ കമാൻഡിനെ നയിക്കുന്നത്. വികസനം പ്രോത്സാഹിപ്പിക്കുക, സുരക്ഷ ശക്തമാക്കുക, അക്രമങ്ങളെ ചെറുക്കുക, മാനുഷിക സഹായങ്ങൾ നൽകുക എന്നിവയാണ് ഈ കമാൻഡിന്റെ പ്രധാന ലക്ഷ്യങ്ങൾ. അമേരിക്കയുടെ 11 സൈനിക കമാൻഡുകളിൽ ഒന്നായ യു.എസ് പസഫിക് കമാൻഡ് സമാധാന കാലത്തും യുദ്ധകാലത്തും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.