വെനിസ്വേല പ്രസിഡന്റ് നികോളസ് മദുരോ
വാഷിങ്ടൺ: മയക്കുമരുന്ന് കടത്ത് ആരോപിച്ച് സൈനിക നടപടിക്കൊരുങ്ങുന്നുവെന്ന സൂചന നൽകി വെനിസ്വേലയുടെ വ്യോമാതിർത്തി അടച്ചതായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘വിമാനക്കമ്പനികളും പൈലറ്റുമാരും മയക്കുമരുന്ന്-മനുഷ്യക്കടത്തുകാരും അറിയാൻ, വെനിസ്വേലക്ക് മുകളിലും ചുറ്റുമുള്ള വ്യോമാതിർത്തി പൂർണമായി അടച്ചതായി പരിഗണിക്കണം’- ഇതായിരുന്നു സമൂഹമാധ്യമത്തിൽ ട്രംപിന്റെ സന്ദേശം.
എന്നാൽ, ഇത് സാമ്രാജ്യത്വ ഭീഷണിയാണെന്നും രാജ്യത്തിന്റെ പരമാധികാരവും വ്യോമസുരക്ഷയും ലംഘിക്കുന്നതായതിനാൽ തള്ളുന്നുവെന്നും വെനിസ്വേല സർക്കാർ പ്രതികരിച്ചു. സൈനികനീക്കത്തിന് യു.എസ് ഒരുങ്ങുന്നുവെന്ന സൂചനകളെ തുടർന്ന് ഈ മാസാദ്യത്തിൽതന്നെ നിരവധി വിമാന സർവിസുകൾ വെനിസ്വേല വ്യോമാതിർത്തി ഒഴിവാക്കി തുടങ്ങിയിരുന്നു. യു.എസിനെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് ആറ് വിമാന കമ്പനികൾക്ക് രാജ്യത്ത് ഇറങ്ങുന്നതിന് വിലക്ക് പ്രഖ്യാപിച്ച് കഴിഞ്ഞ ബുധനാഴ്ച വെനിസ്വേല തിരിച്ചടിക്കുകയും ചെയ്തു. തൊട്ടുപിറ്റേന്ന് മയക്കുമരുന്ന് കടത്തുകാർക്കുനേരെ കരമാർഗവും ആക്രമണം നടത്താൻ പോകുകയാണെന്ന് ട്രംപ് പ്രതികരിച്ചു. യു.എസിന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാർഡ് ആർ. ഫോർഡ് കഴിഞ്ഞ ദിവസം കരീബിയൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വെനിസ്വേലയിൽനിന്നെന്ന് കരുതുന്ന 20ലേറെ കപ്പലുകൾക്കുനേരെ കഴിഞ്ഞ ദിവസങ്ങളിൽ യു.എസ് നടത്തിയ ആക്രമണങ്ങളിൽ 82 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
മയക്കുമരുന്ന് കടത്തുകാരെ തുരത്താനെന്ന പേരിൽ നികൊളാസ് മദൂറോ സർക്കാറിനെ അട്ടിമറിക്കാൻ പരസ്യമായി ട്രംപ് ഭരണകൂടം ഇടപെടുകയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.