ന്യൂഡൽഹി: യമനിൽ ഇസ്രായേൽ ആക്രമണം നടക്കുമ്പോൾ ലോകാരോഗ്യ സംഘടന മേധാവിയും സംഭവസ്ഥലത്ത്. സനയിലെ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് ഇസ്രായേലിന്റെ ആക്രമണമുണ്ടായത്. ആറ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
സംഭവം നടക്കുമ്പോൾ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗിബർസീയുസും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഹൂതികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാർത്ത ഏജൻസിയായ സബ മൂന്ന് പേർ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കി. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ഹുദൈദ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും വാർത്താ ഏജൻസി അറിയിച്ചു.
പവർ സ്റ്റേഷനുകളേയും തുറമുഖങ്ങളേയും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ പ്രാകൃതമാണെന്ന് ഹൂതികൾ വ്യക്തമാക്കി. അതേസമയം ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിൽ ഹൂതി വിമതരാണോ സിവിലിയൻമാരാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.
യമനിൽ തടവിലുള്ള യു.എൻ ജീവനക്കാരെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് താൻ എത്തിയതെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ റൺവേക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് മീറ്ററുകൾ മാത്രം അകലെയായിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത്. പിന്നീട് റൺവേയുടെ കേടുപാടുകൾ തീർത്തതിന് ശേഷമാണ് തങ്ങൾക്ക് അവിടെ നിന്നും മടങ്ങാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശങ്കയുണ്ടാക്കുന്ന സംഭവമമാണ് യെമനിൽ ഉണ്ടായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യെമനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഗുട്ടറസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.