ലണ്ടൻ: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്രക്കുള്ള യു.എന്നിന്റെ രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവെച്ചു. ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടർന്നാണ് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ ഈ അടിയന്തര തീരുമാനമെടുത്തത്. ഇതോടെ ഇറാൻ-യു.എസ് യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക കരാർ നിലനിൽക്കുമോ എന്ന ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.
സിംഗപ്പൂർ പതാകയുള്ള 'എവർ ലവ്‌ലി' എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് വിവരം. ഒരു ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇറാൻ നിർദേശിക്കുന്ന പാതകളിലൂടെയല്ലാതെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പുനൽകാനാവില്ലെന്നും, അത്തരം കപ്പലുകൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഉടമകൾ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തെത്തുടർന്ന് മാസങ്ങളായി ഹുർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകളെയും ആയിരക്കണക്കിന് നാവികരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികളാണ് യു.എൻ നേതൃത്വത്തിൽ നടന്നുവന്നത്. എന്നാൽ ആക്രമണത്തെത്തുടർന്ന് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ഐ.എം.ഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗുവസ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണം നടന്ന കപ്പൽ യു.എന്നിന്റെ രക്ഷാദൗത്യത്തിലുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി.
യുദ്ധം തുടങ്ങിയത് മുതൽ ആഗോള സമ്പദ്‌വ്യവസ്ഥക്കും ശത്രുക്കൾക്കും മേൽ സമ്മർദ്ദം ചെലുത്താൻ ഇറാൻ ഉപയോഗിക്കുന്നത് ഈ സമുദ്രപാതയാണ്. ഭാവിയിൽ സമാധാന കരാർ ഉണ്ടായാൽ പോലും ഹുർമുസിലെ തങ്ങളുടെ നിയന്ത്രണവും മേധാവിത്വവും വിട്ടുകൊടുക്കാൻ ഇറാൻ തയാറല്ലെന്നാണ് സൂചന.
ലോകത്തെ ആകെ അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് ഇതിന് വെറും 30 കിലോമീറ്റർ മാത്രമാണ് വിസ്തീർണമുള്ളത്. നിലവിൽ ഇറാന്റെ തീരത്തോട് ചേർന്നുള്ള പാത മാത്രമാണ് ഇറാൻ അംഗീകരിച്ചിട്ടുള്ളത്. ആക്രമണവാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ യുദ്ധം ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാറിനെച്ചൊല്ലി വൻ വിമർശനങ്ങളാണ് ട്രംപിന് നേരിടേണ്ടി വരുന്നത്. ആണവ പരിശോധനകൾ, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം, ലബനാനിലെ ഇസ്രായേൽ യുദ്ധം എന്നിവയുമായി ബന്ധപ്പെട്ട് കരാറിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്. ഇറാനുമായുള്ള കരാർ പാളിയാൽ അമേരിക്ക വീണ്ടും സൈനിക നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.