ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിലാദ്യമായി നികുതി വിവരങ്ങൾ വെളിപ്പെടുത്തി ചാൾസ് രാജാവ് മൂന്നാമൻ. 2024-25 സാമ്പത്തിക വർഷത്തിൽ 12.9 മില്യൺ പൗണ്ടാണ് (ഏകദേശം 160 കോടി രൂപ) രാജാവ് നികുതിയായി അടച്ചത്. ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു ഭരണാധികാരി തങ്ങളുടെ നികുതി വിവരങ്ങൾ ഇത്തരത്തിൽ വെളിപ്പെടുത്തുന്നത്. അടച്ച നികുതിയുടെ അളവ് പരിശോധിക്കുമ്പോൾ യു.കെയിലെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളാണ് ചാൾസ് രാജാവ്.
ഇതേ കാലയളവിൽ 7.76 മില്യൺ പൗണ്ട് നികുതിയായി അടച്ചതായി വെയ്ൽസ് രാജകുമാരൻ വില്യം പ്രഖ്യാപിച്ചു. രാജകുടുംബത്തിന്റെ വാർഷിക റിപ്പോർട്ടിലും അക്കൗണ്ടുകളിലുമാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സുതാര്യത വർധിപ്പിക്കാനും തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ ധാരണ നൽകാനുമാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി.
രാജാവും രാജ്ഞി കമീല്ലയും നിലവിൽ താമസിക്കുന്ന ക്ലാരൻസ് ഹൗസിൽ തന്നെയായിരിക്കും തുടർന്നും താമസിക്കുകയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബക്കിങ്ഹാം കൊട്ടാരത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷവും അവർ അങ്ങോട്ടേക്ക് താമസം മാറില്ല. വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്തിന് ശേഷം ആദ്യമായാണ് ഒരു രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് താമസിക്കാൻ തീരുമാനിക്കുന്നത്. കൊട്ടാരം ജനങ്ങൾക്ക് സന്ദർശിക്കാവുന്ന രീതിയിൽ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
രാജകുടുംബത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി സർക്കാർ നൽകുന്ന സഹായധനമായ 'സോവറിൻ ഗ്രാൻഡ്', 2027-28 വർഷത്തോടെ 100 മില്യൺ പൗണ്ടിലേക്ക് ഉയരും. ഇതിനായി റോയൽ ട്രസ്റ്റിമാർ പ്രത്യേക അനുമതി നൽകി. ചരിത്രപരമായ കെട്ടിടങ്ങളുടെ പരിപാലനം, സൈബർ സുരക്ഷ, ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം എന്നിവക്കാണ് ഈ തുക ഉപയോഗിക്കുക.
ഡച്ചി ഓഫ് ലങ്കാസ്റ്റർ എസ്റ്റേറ്റിൽ നിന്നും മറ്റ് സ്വകാര്യ നിക്ഷേപങ്ങളിൽ നിന്നുമാണ് രാജാവിന് പ്രധാന വരുമാനം ലഭിക്കുന്നത്. രാജകുമാരൻ വില്യമിന് വരുമാനം ലഭിക്കുന്നത് ഡച്ചി ഓഫ് കോൺവാളിൽ നിന്നാണ്. രാജകുടുംബത്തിന്റെ വിദേശയാത്രകളിൽ ഏറ്റവും ചിലവേറിയത് ഫെബ്രുവരിയിൽ വില്യം രാജകുമാരൻ സൗദി അറേബ്യയിലേക്ക് നടത്തിയ യാത്രയാണ് (130,000 പൗണ്ട്). ഏപ്രിലിൽ രാജാവും രാജ്ഞിയും ഇറ്റലിയിലേക്ക് നടത്തിയ യാത്രക്ക് 126,946 പൗണ്ട് ചിലവായി. ഹെലികോപ്റ്റർ യാത്രകൾക്കായി കഴിഞ്ഞ വർഷം 733,063 പൗണ്ട് ചിലവഴിച്ചു. അതേസമയം, രാജകുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്നും, ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന പണം ട്രഷറിയിലേക്ക് മാറ്റണമെന്നും ലിബറൽ ഡെമോക്രാറ്റ് മുൻ മന്ത്രി നോർമൻ ബേക്കർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.