ജനീവ: ആഗോളതലത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ സംയുക്ത ശ്രമം ഉണ്ടായില്ലെങ്കിൽ രണ്ടു ദശലക്ഷത്തോളം മരണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യങ്ങളും വ്യക്തികളും ഒരുമിച്ച് നിന്നില്ലെങ്കിൽ ഒരു ദശലക്ഷം പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടേക്കാം. ഒരു ദശലക്ഷം മരണം എന്നതുതന്നെ ഭീകരമായ അവസ്ഥയാണ്. മഹാമാരിയിൽ ഒരു ദശലക്ഷം പേർ കൂടി മരിക്കുക എന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആകില്ലെന്നും ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.
ലോകരാജ്യങ്ങൾ ഒരുമിച്ച് തയാറെടുത്താൽ ഇനിയുണ്ടാകാനിടയുള്ള മരണങ്ങൾ ഒഴിവാക്കാം. ഒരുതരത്തിലുള്ള പ്രതിരോധ നടപടികളും കൈകൊള്ളുന്നില്ലെങ്കിൽ അത്രയും ഉയർന്ന തോതിൽ മരണനിരക്കുണ്ടാകുമെന്നതാണ് സങ്കടകരം- വെർച്വൽ യോഗത്തിൽ റയാൻ സൂചിപ്പിച്ചു.
ഒമ്പതു മാസത്തിനുള്ളിൽ ഒരു ദശലക്ഷം മരണമുണ്ടായി. അടുത്ത ഒമ്പതുമാസത്തിനുള്ളിൽ വാക്സിൻ കണ്ടെത്തിയില്ലെങ്കിൽ എന്താകും അവസ്ഥ എന്നാണ് വിലയിരുത്തേണ്ടത്. അതിനാൽ ഓരോ വ്യക്തികളുടെയും ഇടപെടൽ ആവശ്യമാണെന്നും മൈക്കൽ റയാൽ വ്യക്തമാക്കി.
2019 ഡിസംബറിൽ ചൈനയിൽ പൊട്ടിപുറപ്പെട്ട കോവിഡ് മഹാമാരിയിൽ ഇതുവരെ 9,84,068 പേർക്കാണ് ജീവൻ നഷ്ടമായത്. 32.4 ദശലക്ഷം പേർ രോഗബാധിതരാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.