ട്രക്ക് ഡ്രൈവർ കൊലപ്പെടുത്തിയ ഐ.ഡി.എഫ് സൈനികർ

ഇസ്രായേലി സൈനികരെ കുത്തിക്കൊന്നത് ട്രക്ക് പരിശോധിക്കാൻ എത്തിയപ്പോൾ; ആദ്യം വെടിയുതിർത്തു, തോക്ക് കേടാ​യപ്പോൾ കത്തിയെടുത്ത് കുത്തി

വെസ്റ്റ്ബാങ്ക്: ഗസ്സയിലേക്കുള്ള സഹായട്രക്ക് പരിശോധിക്കാൻ എത്തിയ ഇസ്രായേൽ സൈനികരെയാണ് ഇന്നലെ ജോർഡൻ -വെസ്റ്റ് ബാങ്ക് അതിർത്തിയിൽ ട്രക്ക് ഡ്രൈവർ കൊലപ്പെടുത്തിയതെന്ന് ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ലെഫ്റ്റനന്റ് കേണൽ യിത്സാക് ഹരോഷ് (68), സർജന്റ് ഒറാൻ ഹെർഷ്കോ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിനും ജോർഡനും ഇടയിലുള്ള അലൻബി ക്രോസിങ്ങിലാണ് ജോർഡൻ പൗരനായ ട്രക്ക് ഡ്രൈവർ അബ്ദുൽ മുത്തലിബ് അൽ-ഖൈസി (57) ​സൈനികർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇദ്ദേഹത്തെ ഇസ്രായേൽ പൊലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തി.

പ്രാദേശിക സമയം ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ട്രക്ക് പരിശോധിക്കാൻ ഇസ്രായേൽ ഉദ്യോഗസ്ഥർ എത്തുന്നതിനിടെ അബ്ദുൽ മുത്തലിബ് അൽ-ഖൈസി കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ട്രക്കിൽ നിന്ന് ഇറങ്ങി വെടിവെപ്പ് തുടർന്നെങ്കിലും തോക്ക് കേടായി. പിന്നാലെ, കത്തി ഉപയോഗിച്ച് സമീപമുണ്ടായിരുന്ന ​സൈനികരെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റാണ് ലെഫ്റ്റനന്റ് കേണൽ യിത്സാക് ഹരോഷും സർജന്റ് ഒറാൻ ഹെർഷ്കോയും കൊല്ലപ്പെട്ടത്. പിന്നാലെ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ ഖൈസിനെ വെടിവെച്ചുകൊല്ലുകയായിരുന്നു.

ഇതേതുടർന്ന് ഇസ്രായേൽ സൈന്യം സ്ഥലത്ത് വ്യാപക തിരച്ചിൽ നടത്തുകയും വെസ്റ്റ് ബാങ്ക് പട്ടണമായ ജെറിക്കോ വളയുകയും ചെയ്തു. സംഭവത്തെ തുടർന്ന് അലൻബി ക്രോസിങ് വഴി ഗസ്സയിലേക്കുള്ള സഹായ വിതരണം നിർത്തിവെക്കാൻ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ ആവശ്യപ്പെട്ടു. അലൻബി ക്രോസിങ്ങിലെ സംഭവം നിരീക്ഷിച്ചുവരികയാണെന്ന് ജോർഡൻ സർക്കാർ വക്താവ് മുഹമ്മദ് അൽ മുമാനി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2024 സെപ്റ്റംബറിലും സമാനമായ ആക്രമണം നടന്നിരുന്നു. ജോർഡൻ സ്വദേശിയായ ട്രക്ക് ഡ്രൈവർ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇസ്രായേലി പൗരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്.

അതിനിടെ, തെക്കൻ ഗസ്സയിലെ റഫയിൽ ഇന്നലെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. മേജർ ഒമ്രി ചായ് ബെൻ മോഷെ (26), ലെഫ്റ്റനന്റ് എറാൻ ഷെലെം (23), ലെഫ്റ്റനന്റ് ഈതൻ അവ്‌നർ ബെൻ ഇറ്റ്‌ഷാക്ക് (22), ലെഫ്റ്റനന്റ് റോൺ ഏരിയലി (20) എന്നിവരെയാണ് വധിച്ചത്. ബെൻ മോഷെ കമ്പനി കമാൻഡറും മറ്റ് മൂന്ന് പേർ കേഡറ്റുകളുമായിരുന്നു. രാവിലെ 9:30 ന് ഇവർ സഞ്ചരിച്ച സൈനിക വാഹനം ഹമാസ് ​പോരാളികൾ ആക്രമിക്കുകയായിരുന്നു.

ഇന്നലെ ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികർ

ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ പൗരന്മാരുടെ എണ്ണം 65,000 കടന്നു. ഇന്നലെ ഗസ്സയിലെ ആശുപത്രികൾക്ക് സമീപം ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗസ്സ സിറ്റിയിൽ കരയാക്ര​മണം തുടങ്ങിയതിന് പിന്നാലെയാണ് ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ഗസ്സയിലെ അൽ ശിഫ, അൽഅഹ്‍ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. 15 പേർ ഇവിടങ്ങളിൽ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ സ്ത്രീകളും കുട്ടികളുമടക്കം 79 പേരെയാണ് കൊലപ്പെടുത്തിയത്.

കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമൂലം 40 രോഗികൾക്ക് ആശുപത്രി ഒഴിയേണ്ടി വന്നു. നിരവധി രോഗികൾ ജീവനക്കാർക്കൊപ്പം ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണ്.

Tags:    
News Summary - Two israel soldiers killed by knifeman at West Bank-Jordan crossing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.