വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സുപ്രധാന കപ്പൽപാതയായ ഹുർമൂസ് കടലിടുക്ക് ഒരുപ്രത്യേക ഘട്ടത്തിൽ 'സ്വയം തുറക്കും' എന്നും ചൈന അതിൽ ഇടപെട്ടാൽ "നല്ലതായിരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഹുർമൂസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിന് "ധാരാളം സഹായം" ആവശ്യമാണെന്നും ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിലിടപെടുന്നത് "നല്ലതായിരിക്കുമെന്നും" ട്രംപ് പറഞ്ഞു.
"നമുക്ക് ചർച്ച നടത്താം, പക്ഷേ എനിക്ക് വെടിനിർത്തൽ നടത്താൻ താൽപ്പര്യമില്ല" ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എസ് സൈനിക നടപടി പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലും തയ്യാറാകുമെന്നുമാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പശ്ചിമേഷ്യയിൽ സൈനിക ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്നും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുഎന്നും ട്രംപ് നേരത്തെ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്താമക്കിയിരുന്നു. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് "വളരെ അടുത്താണ്" എന്ന് ട്രംപ് പറഞ്ഞു. സൈനിക നടപടി അവസാനിപ്പിന്നത് പരഗണനയിലാണ്. അതേസമയം ഹുർമൂസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറാന്റെ മിസൈൽ ശേഷി തകർക്കുക, അതിന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർക്കുക, ആണവ ശേഷിനേടുന്നതിൽ നിന്ന് തടയുക എന്നിവയുൾപ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് അടുത്തു എന്നാണ് ട്രംപിന്‍റെ ട്രൂത്തിലെ അവകാശവാദം. ആഗോള എണ്ണ വിപണത്തിന്‍റെ അഞ്ചിലൊന്ന് ഗതാഗതം നടത്തുന്ന ജലപാതയായ ഹുർമൂസിൽ തടസ്സം നീക്കാൻ സഹായിക്കാൻ വിസമ്മതിക്കുന്ന ചൈനയും ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ ട്രംപ് വിമർശിച്ചു.
“നാറ്റോയ്ക്ക് ഞങ്ങളെ സഹായിക്കാൻ കഴിയും, പക്ഷേ ഇതുവരെ അവർക്ക് അങ്ങനെ ചെയ്യാൻ ധൈര്യമുണ്ടായിട്ടില്ല. മറ്റുള്ളവർക്ക് ഞങ്ങളെ സഹായിക്കാൻ കഴിയും, പക്ഷേ ഞങ്ങൾ അത് ഉപയോഗിക്കുന്നില്ല,” പ്രസിഡന്റ് പറഞ്ഞു.
പുതുതായി മൂന്ന് യുദ്ധകപ്പലുകളെയും 4500 സൈനികരെയും അണിനിരത്തി ഇറാനെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ നീക്കം നടത്തുന്നതിനിടയിൽ ആണ് ട്രംപിന്‍റെ മലക്കം മറിച്ചിൽ.
അതിനിടെ, ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ച് ഇരുനൂറോളം പേർക്ക് പരിക്കും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി . ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിന്‍റെ ഹൈഫ റിഫൈനറി സ്തംഭിച്ചു.ആക്രമണം ഉത്പാദനത്തിലും വിതരണത്തിലും തടസ്സം സൃഷ്ടിച്ചു. സ്ഥിതി സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കുമെന്നാണ് സ്ഥിരീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.