ഒടുവിൽ ട്രംപ് വഴങ്ങി; അധികാര കൈമാറ്റത്തിന് നടപടി തുടങ്ങി
വാഷിങ്ടൻ: സ്വന്തം പാർട്ടിയും എതിർപാർട്ടിയും ഒരുപോലെ പറഞ്ഞിട്ടും അധികാര കൈമാറ്റത്തിന് വിസമ്മതിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒടുവിൽ തോൽവി സമ്മതിച്ചു. തെരഞ്ഞെടുപ്പിലേറ്റ പരാജയം പ്രസിഡൻറ് ട്രംപ് ഇതുവരെ സമ്മതിച്ചിരുന്നില്ല. എതിർസ്ഥാനാർഥി ജോ ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും വിജയിച്ചത് താനാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ട്രംപ്. ആദ്യ ഘട്ടത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ചിലർ ട്രംപിനെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് കൈവിടുകയായിരുന്നു. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡൻെറ ഒാഫീസിനെ അറിയിച്ചു.
അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതർക്ക് നിർദേശം നൽകിയതിൻെറ അടിസ്ഥാനത്തിലാണ് നടപടി. അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
നടപടിക്രമങ്ങൾക്കായി ബൈഡൻെറ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. മിഷിഗൻ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിൻെറ മനംമാറ്റം. തീരുമാനത്തെ ബൈഡൻെറ ടീം സ്വാഗതം ചെയ്തു.
ബൈഡന്‍- കമലാ ഹാരിസ് ടീമിന് അധികാരം കൈമാറുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ നിയമിച്ച ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനും, ബന്ധപ്പെട്ടവര്‍ക്കും ട്രമ്പ് നിര്‍ദേശം നല്‍കി. ബൈഡന്‍ - ഹാരിസ് ട്രാന്‍സിഷന്‍ ടീമിനെ ട്രംപിന്റെ ജി.എസ്.എ നോമിനി എമിലി മര്‍ഫി ഔദ്യോഗികമായി അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി അറിയിച്ചു.
വരും ദിവസങ്ങളില്‍ ഇരു ടീമുകളും ഫെഡറല്‍ അധികൃതരുമായി പാന്‍ഡമിക്, നാഷണല്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ബൈഡന്‍ - ഹാരിസ് ട്രാന്‍സിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യോഹന്നാസ് അബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.