വാഷിങ്ടൺ: കുടിയേറ്റക്കാരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ഡോണാൾഡ് ട്രംപ്. കുടിയേറ്റക്കാരുമായുള്ള രണ്ട് യു.എസ് സൈനിക വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുന്നത് കൊളംബിയൻ പ്രസിഡന്റ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടിയുണ്ടായിരിക്കുന്നത്.
കൊളംബിയയിൽ നിന്ന് യു.എസിലേക്ക് വരുന്ന എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനം അധിക തീരുവ ബാധകമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ 25 ശതമാനം തീരുവ 50 ശതമാനമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിന് മറുപടിയായി യു.എസിനുമേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
നേരത്തെ സൈനിക വിമാനങ്ങളിൽ തങ്ങളുടെ പൗരൻമാരെ സ്വീകരിക്കില്ലെന്ന് കൊളംബിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. സിവിലിയൻ വിമാനങ്ങളിൽ അവരെ കൊളംബിയയിൽ എത്തിക്കണം. അവരുടെ ആത്മാഭിമാനം പരിഗണിക്കണം. അവർ ബഹുമാനം അർഹിക്കുന്നവരാണെന്നും കൊളംബിയയൻ പ്രസിഡന്റ് പറഞ്ഞു.
യു.എസ് പ്രസിഡന്റായി അധികാരമേറ്റ് നാലുദിവസത്തിനകം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഡോണൾഡ് ട്രംപ് പാലിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടിയേറ്റവും പൗരത്വവുമായും ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ നാടുകടത്തിത്തുടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപിന്റെ ഉത്തരവ് പ്രകാരം 538 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായതായും സൈനിക വിമാനങ്ങളിൽ നാടുകടത്താൻ തുടങ്ങിയതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിനെ ലീവിറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.